'മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞു, സുമതി വളവിന് പത്തുകോടിയോളം ബജറ്റെന്ന് പറഞ്ഞു'

#Movies Desk
അഭിലാഷ് പിള്ള, മുരളി കുന്നുംപുറത്ത് | Photo: Facebook/ Abhilash Pillai, Rahul Madhavan
അഭിലാഷ് പിള്ള, മുരളി കുന്നുംപുറത്ത് | Photo: Facebook/ Abhilash Pillai, Rahul Madhavan

‘സുമതി വളവ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കും സംവിധായകൻ വിഷ്ണു ശശി ശങ്കറിനുമെതിരായി നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകളിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'മാളികപ്പുറം' എന്ന ചിത്രത്തിന്റെ വിജയം കണ്ടിട്ട് അദ്ദേഹമാണ് തനിക്കും വിഷ്ണുവിനുമൊപ്പം ചിത്രം ചെയ്യാൻ തയ്യാറായി വന്നത്. 'സുമതി വളവി'ന് പത്തുകോടിയോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ നാലുകോടിയോളം കൈയിലുണ്ടെന്ന് പറഞ്ഞ മുരളി കുന്നുംപുറത്ത്, ഷൂട്ടിങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തന്റെ കൈയിൽ 25 ലക്ഷം രൂപമാത്രമേയുള്ളൂവെന്ന് പറഞ്ഞുവെന്നും അഭിലാഷ് പിള്ള ആരോപിച്ചു. മുരളിയോടൊപ്പം ചിത്രം ചെയ്യരുതെന്ന് തങ്ങളെ പലരും വിലക്കിയിരുന്നെന്നും അഭിലാഷ് പിള്ള അവകാശപ്പെട്ടു.

പുറത്തുവന്ന വീഡിയോ അബദ്ധം പറ്റിപ്പോയതാണെന്ന് നിർമാതാവ് തന്നോട് പറഞ്ഞിരുന്നുവെന്ന് അഭിലാഷ് അവകാശപ്പെട്ടു. 'മാളികപ്പുറം ഉണ്ണി മുകുന്ദനാണ് സംവിധാനംചെയ്തത് എന്ന വാർത്ത കണ്ട് ഞാൻ ഞെട്ടി. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങൾ ഒക്കെയും അദ്ദേഹം സംവിധാനംചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങൾ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെൻഡ് എങ്ങനെ വന്നുവെന്ന് അറിയില്ല', മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കവെ അഭിലാഷ് പറഞ്ഞു. 'മാളികപ്പുറം' ഉണ്ണി മുകുന്ദൻ സംവിധാനംചെയ്തതാണെന്ന് താൻ പിന്നീട് അറിഞ്ഞുവെന്ന് ഒരു സ്വകാര്യ ചാനലിനോട് മുരളി പറഞ്ഞിരുന്നു.

'മാളികപ്പുറം എന്ന വിജയിച്ച ചിത്രത്തിന് ശേഷം ഞങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ബിസിനസ് വാല്യു കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളിലേക്ക് എത്തുന്നത്. സുമതി വളവിന്റെ കഥയല്ല ഞങ്ങൾ പറഞ്ഞത്. ജിംഗിൾ ബെൽസ് എന്ന സിനിമയുടെ കഥയാണ് ഞങ്ങൾ പറഞ്ഞത്. ആറുകോടിയോളം ബജറ്റിൽ തീരുന്ന, മാളികപ്പുറത്തിലെ രണ്ട് കുട്ടികളേയും ഒരു ഹീറോയുമുള്ള കഥയാണ് പറഞ്ഞത്. കഥകേട്ട് ഇഷ്ടപ്പെട്ട് അദ്ദേഹം അടുത്ത ദിവസം ഞങ്ങൾക്ക് അഞ്ചുലക്ഷം രൂപ അഡ്വാൻസ് തന്നു. മൂകാംബികയിൽ സ്‌ക്രിപ്റ്റ് പൂജ നടന്നതിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സാമൂഹികമാധ്യമങ്ങളിലുമുണ്ട്'-അഭിലാഷ് പറഞ്ഞു.

'സിനിമയുടെ മൊത്തത്തിലുള്ള സക്‌സസ് ഫോർമുല മാറിത്തുടങ്ങിയ സമയമായിരുന്നു അത്. ത്രില്ലർ സിനിമയായിരുന്നു അത്. ആ സമയത്ത് അങ്ങനെയൊരു സിനിമയല്ല ചെയ്യേണ്ടത് എന്ന തോന്നലിലായിരുന്നു ഞങ്ങൾ. 2019-ൽ മാളികപ്പുറത്തിന് മുമ്പേ പ്ലാൻ ചെയ്തിരുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. സ്‌ക്രിപ്റ്റ് ഫൈനൽ ആവുംമുമ്പ് അദ്ദേഹം തന്റെ കൈയിൽ മൂന്നര നാലുകോടി രൂപയുണ്ടെന്ന് പറഞ്ഞു. നമുക്ക് അതുവെച്ച് തുടങ്ങാമെന്നും പറഞ്ഞു. എന്തായാലും പത്തു കോടിയെങ്കിലും ബജറ്റ് വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. നമുക്കത് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം കഥ കേട്ടു. ഇഷ്ടപ്പെട്ട ശേഷം നമ്മൾ ഈ പടം ചെയ്തു. സുമതി വളവ് ചെയ്യാം എന്ന് തീരുമാനിച്ചു', തിരക്കഥാകൃത്ത് പറഞ്ഞു.

'ഷൂട്ട് തുടങ്ങുന്നതിന്റെ ആറേഴ് മാസംമുമ്പേ കൊച്ചിയിൽ വലിയ പരിപാടി നടത്തി. ഇങ്ങനെയൊരു പ്രൊജക്ട് വരുന്നുണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കണമെന്നും അതുവഴി അദ്ദേഹത്തിന് നിക്ഷേപകരെ കിട്ടുമെന്നും പറഞ്ഞതിനെത്തുടർന്നാണ് ലോഞ്ച് വെച്ചത്. ആ ലോഞ്ചിൽ പോലും ഇത് വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണെന്ന് ഞാനും വിഷ്ണുവും പറഞ്ഞിരുന്നു. ആറുമാസത്തോളം പ്രീപ്രൊഡക്ഷൻ നടന്ന് ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ചു ദിവസങ്ങൾക്കുമുമ്പേ അദ്ദേഹം തന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപയേയുള്ളൂവെന്ന് പറഞ്ഞു. പക്ഷേ, പേടിക്കേണ്ട പൈസ വരുമെന്ന് പറഞ്ഞു. മാളികപ്പുറം ടീമിന്റെ ഒരു ചിത്രം നടക്കാതിരിക്കരുത്, വൈകരുത് എന്നുറപ്പിച്ചാണ് സിനിമ ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സിനിമ ചെയ്യാമെന്ന് പറഞ്ഞ് ഞങ്ങൾ മുന്നോട്ടുപോയി. കാരണം അത്ര ഡീസന്റായാണ്, ഒരു മൂത്ത ചേട്ടനെപ്പോലെ, കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം നിന്നത്. കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണ്', അഭിലാഷ് കൂട്ടിച്ചേർത്തു.

Content Highlights: Abhilash Pillai clarifies budget disputes regarding the film Sumathi Valavu. Refutes producer Murali Kunnumpurath's claims about the film's production timeline. Addresses misconceptions regarding the direction of the film Malikappuram. Explains the professional relationship and the transition from Jingle Bells to Sumathi Valavu