ഗവേഷക വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമപരാതി; വേടനെ ചോദ്യംചെയ്തു വിട്ടയച്ചു

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന സംഗീതഗവേഷക വിദ്യാർഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടനെ (ഹിരൺദാസ് മുരളി) എറണാകുളം സെൻട്രൽ പോലീസ് ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 10-ന് സ്റ്റേഷനിൽ ഹാജരായ വേടനെ ഉച്ചയ്ക്ക് 1.30-ന് വിട്ടയച്ചു. ഒക്ടോബർ 10-ന് വീണ്ടും ഹാജരാകണം.
2020 ഡിസംബറിൽ വേടൻ എറണാകുളത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വേടന് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. പരാതിനൽകിയ പെൺകുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.
ലൈംഗികാരോപണങ്ങൾക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും വേടൻ പ്രതികരിച്ചു. യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Content Highlights: Kochi police questioned rapper Vedan regarding sexual assault complaint filed by research student