കനത്ത വീഴ്ച: നിക്ഷേപകര്‍ക്ക് നഷ്ടം 19 ലക്ഷം കോടി, സെന്‍സെക്‌സിലെ ഇടിവ് 3,100 പോയന്റ്‌

#Money Desk
mathrubhumi creative
mathrubhumi creative

പ്രതീക്ഷിച്ചതിലും കര്‍ശനമായ ട്രംപിന്റെ താരിഫുകളെ തുടര്‍ന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍. യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലായി.

രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് 3,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമായി.  നിക്ഷേപകരുടെ സമ്പത്തില്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേയ്ക്ക് താഴന്നു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക ഏഴ് ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഐടി, ഓട്ടോ, എനര്‍ജി, റിയാല്‍റ്റി തുടങ്ങിയവയും കനത്ത തിരിച്ചടി നേരിട്ടു. 4-5 ശതമാനമാണ് ഈ സുചികകളിലെ ഇടിവ്.

Also Read | കരടികള്‍ കൂട്ടത്തോടെ: തിരിച്ചടി നേരിട്ട് ആഗോള വിപണി, സാഹചര്യവും സാധ്യതകളും വിലയിരുത്താം

ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളമാണ് ഇടിവ് നേരിട്ടത്. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിക്കുകയും ചെയ്തു. ചൈനീസ് വിപണിയിലും കനത്ത തകര്‍ച്ചയുണ്ടായി. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. ഹോങ്കോങിന്റെ ഹാങ്‌സെങ് 8 ശതമാനവും ഇടിവ് നേരിട്ടു. 

മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്‌വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി. 

യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. 
 

Content Highlights: Sensex crashes over 3,900 points, Nifty slumps below 21,800 in pre-open trade