മൂന്നാം പാദഫലങ്ങളും പശ്ചിമേഷ്യൻ സാഹചര്യവും നിർണായകം

വെനിസ്വേലയിലേയും ഗ്രീൻലാന്റിലേയും പിടിച്ചടക്കൽ ഭീഷണികൾക്കു ശേഷം അമേരിക്കയുടെ ശ്രദ്ധ ഇപ്പോൾ ഇറാനിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ വിപണിയേയും സമ്പദ്ഘടനയേയും സംബന്ധിച്ച് ഈ ഭീഷണി അത്ര ഗൗരവമുള്ളതല്ല. കാരണം ഇന്ത്യ, ഇറാൻ വ്യാപാരവും ആഗോള എണ്ണ വിപണിയിലെ ഇറാന്റെ സാന്നിധ്യവും അത്ര വലുതല്ല. സാഹചര്യം അങ്ങനെയാണെങ്കിലും ഹ്രസ്വകാലയളവിൽ ആഗോള എണ്ണ വിപണിയിലും ഊർജ അനുബന്ധ വിപണികളിലും യുദ്ധ ഭീതി അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ആഗോള എണ്ണ വിപണിയിലെ ഇന്ത്യയുടെ ഉയർന്ന ആശ്രിതത്വം കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വിപണിക്ക് ഈ സംഘർഷ സാധ്യതകൾ പരിഗണിക്കാതിരിക്കാനാവില്ല.
മധ്യ, ദീർഘ കാലയളവിൽ എണ്ണ വിതരണത്തിൽ എന്തെങ്കിലും തടസങ്ങളുണ്ടാകാനുള്ള സാധ്യത വിദൂരമാണ്. ആവശ്യത്തിനുള്ള ലഭ്യത മൂലം ആഗോള വിപണിയിൽ എണ്ണ വില ഏറെക്കുറെ സ്ഥിരമായി നിൽക്കുകയും ചെയ്യുന്നു. ആഗോള ഡിമാന്റ് അൽപം താഴ്ന്ന നിലയിലാണ്. ഒപെക് രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഉൽപാദനം നിയന്ത്രിതമായ തോതിലാണ്. വെനിസ്വേലയിലെ എണ്ണ വിപണി തുറന്നു വരികയുമാണ്. ഇക്കാരണത്താൽ ആഗോള വിപണി ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്. എന്നാൽ സംഘർഷ സാധ്യതകൾ ഇപ്പോഴും പ്രബലമാണ്. അതിനാൽ സ്വർണ്ണം, വെള്ളി എന്നീ സുരക്ഷിത നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വില കിലോയ്ക്ക് നാലു ലക്ഷം രൂപ കടന്നിരിക്കുന്നു, ഒരു മാസത്തിനിടയിൽ 60 ശതമാനം വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ 150 ശതമാനം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വർഷത്തിനിടയിൽ 300 ശതമാനവും. അതു പോലെ സ്വർണ്ണത്തിന്റെ വിലയിൽ യഥാക്രമം 28 ശതമാനം. 46 ശതമാനം, 120 ശതമാനം എന്ന തോതിൽ വർധനയുണ്ടായി. കഴിഞ്ഞ ആഴ്ച അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളർ കടന്നിരുന്നു. ഇറാനിൽ യുദ്ധമുണ്ടാകുമെന്നുള്ള കണക്കു കൂട്ടലിലാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്.
Content Highlights: Explore the impact of Q3 earnings results and escalating Middle East geopolitical tensions on global markets and your investment strategy.