നാല് വർഷത്തിനിടെ ഇതാദ്യമായി ഐഫോൺ വിൽപ്പനയിൽ ഇടിവ്

നാലുവർഷത്തിനിടെ ഇതാദ്യമായി ഇന്ത്യയിലേക്കുള്ള ഐഫോൺ വരവിൽ ഇടിവ് രേഖപ്പെടുത്തി. ഏപ്രിൽ-ജൂൺ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നുശതമാനമാണ് കുറവുണ്ടായത്. ഈ കാലയളവിൽ സ്മാർട്ട്‌ഫോൺ വിതരണത്തിൽ 10 ശതമാനമാണ് കുറവുണ്ടായത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ പട്ടികയിൽനിന്ന് ആപ്പിൾ പുറത്തായി. 2019 മുതൽ 33 ശതമാനം വാർഷിക വളർച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 1.5 കോടി യൂണിറ്റുകളുടെ വില്പന മാത്രമാണ് ലക്ഷ്യമിടുന്നത്.
സ്മർട്ട്‌ഫോൺ വിൽപ്പനയിലെ കുറവും ഉയർന്ന വിലയും ലഭ്യതയിലുണ്ടായ ഇടിവുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് വിപണി വിശകലന സ്ഥാപനങ്ങളായ ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ, കൗണ്ടർപോയന്റ് എന്നിവയുടെ വിലയിരുത്തൽ.
വിതരണ പ്രതിസന്ധി
ഐഫോൺ 17ന്റെ ലഭ്യതക്കുറവ് വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മെമ്മറി ചിപ്പുകളുടെ ലഭ്യതയിലുണ്ടായ കുറവ് നിർമാണത്തെ ബാധിച്ചു. ചിപ്പുകളുടെ വില വർധിച്ച സാഹചര്യത്തിൽ വിതരണക്കാരും ആപ്പിളും തമ്മിലുള്ള ചർച്ചകൾമൂലം ഷിപ്പ്‌മെന്റ് വൈകുന്നതും കാരണമാണ്. പ്രതിസന്ധികൾ പരിഹരിച്ച് വിപണി സാധാരണ നിലയിലാകാൻ 2028 വരെ സമയമെടുത്തേക്കാം.
വില വർധന
ഐഫോണിന്റെ വില വർധിപ്പിക്കാതെ വിപണിയിൽ സ്ഥാനമുറപ്പിക്കുക എന്ന തന്ത്രം ഇത്രയും കാലം ആപ്പിൾ പിന്തുർന്നിരുന്നു. മാക്, ഐപാഡ് എന്നിവയുടെ വില കൂട്ടിയിട്ടും ഐഫോണിനെ ഒഴിവാക്കിയിരുന്നു. ഐഫോണിന്റെ വില വർധന ഒഴിവാക്കാൻ കഴിയില്ലെന്ന് വാൾസ്ട്രീറ്റ് ജേണലിന് ഈയിടെ നൽകിയ അഭിമുഖത്തിൽ ടിം കുക്ക് സൂചിപ്പിച്ചിരുന്നു.
പുതിയ മോഡലുകൾ എത്തുമ്പോൾ പഴയവയ്ക്ക് സാധാരണ ലഭിക്കാറുള്ള 10,000 രൂപയുടെ വിലക്കുറവ് ഇത്തവണ ഉത്സവ സീസണിൽ ലഭിച്ചേക്കില്ല. അതേസമയം, സ്മാർട്ട്‌ഫോൺ വില്പന കുറയുന്ന സാഹചര്യത്തിൽ വില കൂട്ടിയാൽ ആപ്പിളിന്റെ വിപണി വിഹിതത്തെ ബാധിക്കുകയും ചെയ്യും.
ഇടിവ് എന്തുകൊണ്ട്?
- ഉപഭോക്താക്കൾ ഫോൺ മാറ്റിവാങ്ങുന്ന കാലയലവ് കൂടി.
- ഹാർഡ്‌വെയർ രംഗത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല.
- പണപ്പെരുപ്പവും സാമ്പത്തിക ആഘാതങ്ങളും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നു.
Content Highlights: Apple dropped from India's top 5 smartphone brands in Q2 2026., iPhone 17 production hit by memory chip supply chain constraints., Market recovery expected to take until 2028., Price hikes likely as Apple struggles to maintain margins., Consumer upgrade cycles are extending due to lack of hardware innovation.