കെ.വൈ.സി പ്രതിസന്ധി: പരിഹാരം തേടി ഫണ്ട് കമ്പനികളും ആംഫിയും

#Money Desk
Photo:Gettyimages
Photo:Gettyimages

കൈ.വൈ.സി പരിഷ്‌കാരങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) സെബിയുമായി ചര്‍ച്ച നടത്തി. ഫണ്ട് ഹൗസുകളും വിതരണക്കാരും നടത്തിയ ചര്‍ച്ചകള്‍ക്ക് പുറമെയാണിത്. 

പ്രതിസന്ധിയുടെ തുടക്കം
പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എന്നിവ സ്ഥിരീകരിക്കാന്‍ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സി(കെ.ആര്‍.എ)കളോട് 2023 ഓഗസ്റ്റ് 11ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സെബി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമുള്ള പുതുക്കിയ വ്യവസ്ഥകള്‍ ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. അതോടെ നിക്ഷേപകരില്‍ പലരുടെയും കൈ.വൈ.സി മൂന്ന് വ്യത്യസ്ത തട്ടുകളിലായി. വാലിഡേറ്റഡ്-ആയാല്‍ മാത്രമെ പുതിയ ഫണ്ട് ഹൗസുകളില്‍ നിക്ഷേപം നടത്താന്‍ കഴിയുകയുള്ളൂ. ആധാര്‍ ഉപയോഗിക്കാതെ കൈ.വൈ.സി നടപടിക്രമം പൂര്‍ത്തിയാക്കവരില്‍ ഏറെപ്പേരുടെയും ' രജിസ്‌ട്രേഡ്' എന്നതുമാത്രമായി. ഇതോടെ ഈ വിഭാഗത്തിലെ നിക്ഷേപകര്‍ക്ക് നിലവില്‍ നിക്ഷേപമുള്ള ഫണ്ട് ഹൗസുകളുടെ സ്‌കീമുകളില്‍ മാത്രം നിക്ഷേപം പരിമിതപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. കെ.വൈ.സി ഓണ്‍ ഹോള്‍ഡ്-ആണെങ്കില്‍ നിക്ഷേപിക്കാനോ നിക്ഷേപം തിരികെയെടുക്കാനോ കഴിയാത്ത സ്ഥിതിയിലായി.

രജിസ്‌ട്രേഡ് നിലയിലുള്ളവരെ വാലിഡേറ്റഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയം, ഇതേക്കുറിച്ച് ആംഫിയോ സെബിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നിക്ഷേപത്തെ ബാധിക്കും
നിലവിലെ പ്രതിസന്ധി തുടര്‍ന്നുള്ള നിക്ഷേപത്തെ ബാധിച്ചേക്കാം. പുതിയ നിക്ഷേപകങ്ങള്‍ ഏറെയും ഫണ്ട് ഹൗസുകള്‍ നിരസിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിക്ഷേപിച്ച തുക തിരികെ ബാങ്ക് അക്കൗണ്ടുകളില്‍ വരവുവെയ്ക്കുന്നു. കൈ.വൈ.സി പരിഷ്‌കരണം പ്രധാനമായും ബാധിച്ചത് പ്രവാസി നിക്ഷേപകരെയാണ്. മ്യൂച്വല്‍ ഫണ്ട് സേവനദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും നിക്ഷേപം നടത്താന്‍ കഴിയുന്നുമില്ല. ഓണ്‍ലൈന്‍ വഴി എന്‍.ആര്‍.ഐക്കാര്‍ക്ക് കൈ.വൈ.സി പുതുക്കാനും കഴിയില്ല. രാജ്യത്ത് താമസക്കാരല്ലാത്തതിനാല്‍ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം നല്‍കാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

രാജ്യത്തെ നിക്ഷേപകര്‍ക്കും ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന്‌ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കെ.ആര്‍.എ ഡാറ്റാബേസിലെ പിശകുകള്‍, വ്യത്യസ്ത ഏജന്‍സികളിലെ കെ.വൈ.സികള്‍, കൃത്യസമയത്ത് ഒ.ടി.പി ലഭിക്കാത്തത് എന്നിവയെക്കുറിച്ചെല്ലാം നിരവധി പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. 

കെ.വൈ.സി പുതുക്കേണ്ടതുണ്ടോയെന്നകാര്യം പരിശോധിക്കാന്‍ പോലും നിക്ഷേപകര്‍ക്ക് കഴിയുന്നില്ല. എ.എം.സികള്‍ ഇക്കാര്യം നിക്ഷേപകരെ അറിയിക്കുന്നുമില്ല. നിക്ഷേപിക്കുമ്പോള്‍ പതിവുപോലെ പണം സ്വീകരിക്കുകയും പിന്നീട് യൂണിറ്റ് അനുവദിക്കാതെ അക്കൗണ്ടിലേക്ക് തിരികെയിടുകയുമാണ് ചെയ്യുന്നത്. 

Content Highlights: Mutual Fund Companies and AMFI Seek Solution to KYC Crisis