പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം: ചൊവാഴ്ച കൂടിയത് 920 രൂപ, പവന് 83,840 രൂപയായി

representative image
representative image

സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവന്റെ വില 920 രൂപ വര്‍ധിച്ച് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു വില. സെപ്റ്റംബറില്‍ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,12,397 എന്ന റെക്കോഡ് ഉയരത്തിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,745 ഡോളര്‍ നിലവാരത്തിലുമാണ്. 

ആഗോള അനിശ്ചിതത്വങ്ങള്‍, ഡിമാന്റ് വര്‍ധന, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടല്‍, യുഎസില്‍ പലിശ നിരക്ക് കുറയുന്നത്, ഡോളറിന്റെ ദുര്‍ബലാവസ്ഥ എന്നിവയൊക്കെയാണ് കുതിപ്പിന് പിന്നില്‍. 

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈയിടെ കാല്‍ ശതമാനം നിരക്ക് കുറച്ചതും വര്‍ഷാവസാനത്തോടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചനയും സ്വര്‍ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുര്‍ബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വര്‍ധനവിന് കാരണമായി. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ക്കിടയില്‍ താത്പര്യം വര്‍ധിച്ചതും സ്വര്‍ണം നേട്ടമാക്കി. 
 

Content Highlights: Gold Price Surges in India: Reaches ₹83,840 per Sovereign.