ക്രൂഡ് ഓയിൽ വില കുതിക്കുന്നു: ബാരലിന് 100 ഡോളർ പിന്നിട്ടു

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ജൂലായ് മാസത്തിനുശേഷം ആദ്യമായാണ് വില ഈ നിലവാരത്തിലെത്തുന്നത്. ഇറാൻ അനുകൂല ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണകേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണവും ഇറാനിയൻ ടാങ്കറുകൾക്കുനേരെ യു.എസ്. നടത്തിയ സൈനികനടപടിയുമാണ് ക്രൂഡ് വിലയെ ബാധിച്ചത്.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന കപ്പൽ ഗതാഗതപാതകളിലെ സുരക്ഷാഭീഷണി ആഗോള വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. ചൈനയിൽനിന്നുള്ള ആവശ്യകത (ഡിമാൻഡ്) കൂടിയതും ബദൽ വിപണികളിലേക്കുള്ള എണ്ണശുദ്ധീകരണ ശാലകളുടെ ചുവടുമാറ്റവും വിപണിക്ക് സമ്മർദമായി.
- ബ്രെന്റ് ക്രൂഡ് 2.3 ശതമാനം വർധിച്ച് ബാരലിന് 100 ഡോളറിലെത്തി.
- യു.എസ്. ക്രൂഡ് വില 1.3 ശതമാനം കൂടി 94 ഡോളറായി.
- 2022-ൽ റഷ്യ-ഉക്രൈൻ അധിനിവേശത്തിനുശേഷം ഈ വർഷം മാർച്ച് 12-നാണ് ബ്രെന്റ് ക്രൂഡ് ആദ്യമായി 100 ഡോളറിനു മുകളിലെത്തിയത്.
ജൂൺ മാസത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ യു.എസും ഇറാനും തമ്മിലുണ്ടായ ധാരണയെത്തുടർന്ന് വില 72 ഡോളറായി താഴ്ന്നിരുന്നു. എന്നാൽ സംഘർഷം തുടർന്നതോടെ വില വീണ്ടും ഉയരുകയായിരുന്നു.
കപ്പൽ ഗതാഗതത്തിനോ എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കോ നേരെ ഉണ്ടാകുന്ന തുടർച്ചയായ ആക്രമണം ഇനിയും വില കൂടാനിടയാക്കിയേക്കും. ടാങ്കറുകളുടെ സുരക്ഷ ഉറപ്പാക്കാൻ യു.എസ്. ശ്രമിക്കുന്നുണ്ടെങ്കിലും മേഖലയിലെ നിയന്ത്രണം തങ്ങൾക്കാണെന്ന നിലപാടിലാണ് ഇറാൻ. നിലവിലെ സാഹചര്യം തുടർന്നാൽ വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
Content Highlights: Crude oil prices crossed $100 per barrel for the first time since July., Escalating tensions in West Asia and attacks on oil facilities drove the price hike., Brent crude increased by 2.3% to reach $100, while US crude rose to $94., Disruptions in shipping routes like the Strait of Hormuz add to global market anxiety.