വയലാര്‍ അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് എന്നിലെ കവിക്ക് - ശ്രീകുമാരന്‍ തമ്പി

വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ വയലാര്‍ അവതാരികയെഴുതിയ 19-ാം വയസ്സിലെ കവിതാ സമാഹാരം 'ഒരു കവിയും കുറേ മാലാഖമാരും' എന്ന തന്റെ പുസ്തകം ഉയര്‍ത്തിക്കാണിക്കുന്ന ശ്രീകുമാരന്‍ തമ്പി. |ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ വയലാര്‍ അവതാരികയെഴുതിയ 19-ാം വയസ്സിലെ കവിതാ സമാഹാരം 'ഒരു കവിയും കുറേ മാലാഖമാരും' എന്ന തന്റെ പുസ്തകം ഉയര്‍ത്തിക്കാണിക്കുന്ന ശ്രീകുമാരന്‍ തമ്പി. |ഫോട്ടോ: ബി.മുരളീകൃഷ്ണന്‍

തിരുവനന്തപുരം: 'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥ എഴുതിയില്ലായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും വയലാര്‍ അവാര്‍ഡ് കിട്ടുമായിരുന്നില്ല. കിട്ടേണ്ടത് ശ്രീകുമാരന്‍ തമ്പിയെന്ന കവിക്കാണ്. എന്റെ കവിതാസമാഹാരങ്ങളെല്ലാം ക്ലൈമാക്സില്‍വന്ന് പരാജയപ്പെട്ട് പിന്‍വാങ്ങിയിട്ടുണ്ട് - നിശാഗന്ധിയില്‍ നിറഞ്ഞ കൈയടിക്കിടെ തന്റെ ആത്മകഥയ്ക്കുള്ള വയലാര്‍ അവാര്‍ഡ്, ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനില്‍നിന്ന് ഏറ്റുവാങ്ങി കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കെ. ജയകുമാര്‍ പ്രശസ്തിപത്രം സമ്മാനിച്ചു. ഡോ. പി.കെ. രാജശേഖരന്‍, ട്രസ്റ്റ് സെക്രട്ടറി ബി. സതീശന്‍, പ്രൊഫ. ജി. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

'നന്ദി; മാതൃഭൂമിക്കും അമ്മയ്ക്കും'

ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ചതും നിര്‍ബന്ധിച്ചതും മലയാളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണമായ 'മാതൃഭൂമി' ആഴ്ചപ്പതിപ്പും അതിന്റെ പത്രാധിപരായ സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരനുമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് പെരുമ്പടവം ശ്രീധരൻ സമർപ്പിക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ജഡ്‌ജിങ് കമ്മിറ്റി അംഗം ഡോ. പി.കെ. രാജശേഖരൻ, ബി. സതീശൻ, പ്രൊഫ. ജി. ബാലചന്ദ്രൻ എന്നിവർ സമീപം. 

ആദ്യം നന്ദിപറയേണ്ടത് മാതൃഭൂമിയോടാണ്. മാതൃഭൂമിയില്‍ വന്നതുകൊണ്ടാണ് ആത്മകഥ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. എഴുതിയിട്ടില്ലാത്ത വലിയ എഴുത്തുകാരിയും സംഗീതക്കച്ചേരി നടത്തിയിട്ടില്ലാത്ത സംഗീതജ്ഞയുമായ എന്റെ അമ്മ കൂടെക്കൂടെ പറയുമായിരുന്നു, എന്നെങ്കിലും അമ്മയുടെ കഥയെഴുതണമെന്ന്. ഈ നിമിഷങ്ങള്‍ക്ക് അമ്മയോടും ഞാന്‍ നന്ദി പറയുന്നു - ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Content Highlights: Sreekumaran Thampi, Vayalar award distribution ceremony, Thiruvananthapuram