ചിത്രകാരന്‍ എ രാമചന്ദ്രന്റെ പുസ്തകശേഖരം അക്കാദമിക്ക് കൈമാറാനൊരുങ്ങി കുടുംബം

എ. രാമചന്ദ്രന്‍
എ. രാമചന്ദ്രന്‍

കൊച്ചി: അന്തരിച്ച വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്റെ ജ്ഞാനസമ്പത്ത് തലമുറകളിലേക്ക് കൈമാറാനൊരുങ്ങി കേരള ലളിതകലാ അക്കാദമി. രാമചന്ദ്രന്റെ വിപുലമായ ഗ്രന്ഥശേഖരമടങ്ങുന്ന 'ധ്യാനചിത്ര: എ. രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്' ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാമചന്ദ്രന്റെ ശേഖരത്തിലുണ്ടായിരുന്ന നാലായിരത്തോളം പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളടക്കമുള്ള അമൂല്യവസ്തുക്കളുമുള്‍പ്പെടുത്തിയാണ് വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് തയാറാക്കിയിരിക്കുന്നത്. രാമചന്ദ്രന്റെ കുടുംബമാണ് ഇവ അക്കാദമിക്ക് സംഭാവന ചെയ്തത്.

രാമചന്ദ്രന്റെ കലയെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പഠനകേന്ദ്രമായാണ് ധ്യാനചിത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് അക്കാദമി അദ്ധ്യക്ഷന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.  

ക്ലാസിക്കല്‍ ഇന്ത്യന്‍ കല, ഐക്കണോഗ്രഫി, ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ കലാപാരമ്പര്യങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള രാമചന്ദ്രന്റെ അഗാധമായ താല്‍പ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാപുസ്തക ശേഖരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ഒരു ശേഖരവും ഇതിലുള്‍പ്പെടുന്നു. രാമചന്ദ്രന്റെ തന്നെ തന്റെ സ്റ്റുഡിയോയില്‍ രൂപകല്പന അതേ പുസ്തക ഷെല്‍ഫുകളില്‍ തന്നെയാണ് അക്കാദമിയില്‍ പുസ്തകശേഖരമൊരുക്കിയിരിക്കുന്നത്.  

ഞായറാഴ്ച ഉച്ചക്ക് 12നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി വി വേണു ഐഎഎസ്, മയൂര്‍ എം അനില്‍കുമാര്‍, ടി ജെ വിനോദ് എം എല്‍ എ, സാംസ്‌കാരിക വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എം ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായാ ഐ എഫ് എസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും പരിപാടിയില്‍ പങ്കെടുക്കും.
 

Content Highlights: renowned artist a ramachandran artistic collections handed over to art academy