ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വിവര്‍ത്തകനും ശാസ്ത്രജ്ഞനുമായ നെല്ലായ് എസ്. മുത്തു മരിച്ചനിലയില്‍

നെല്ലായ് എസ് മുത്തു
നെല്ലായ് എസ് മുത്തു

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ പ്രശസ്തനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പാങ്ങപ്പാറ സിആര്‍പി നഗറില്‍ ഹൗസ്നമ്പര്‍ 54-ല്‍ 'സ്വര്‍ണം' വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് സഹായി രാജന്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തി നോക്കിയപ്പോള്‍ മുറിയില്‍ നിലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോലിയുടെ ഭാഗമായി മറ്റുകുടുംബാംഗങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടില്‍ പോയിരുന്നതിനാല്‍ ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

തിരുനെല്‍വേലിയിലെ നെല്ലായ് സ്വദേശിയാണ്. ശാസ്ത്രം, ബാലസാഹിത്യം, കവിത, ചരിത്രം, നിരൂപണം തുടങ്ങി നിരവധി വിഷയങ്ങളില്‍ നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'അരിവിയല്‍ പെണ്‍മണികള്‍', 'വിന്‍വെളി 2057', 'അറിവുട്ടും വിഗ്യാന വിളയാട്ട്', 'വൈറ പടിഗംഗങ്ങള്‍', 'സെവ്വയില്‍ ഉള്‍വെട്ടകയും നാള്‍ വെയ്പും' തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.

കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' തമിഴിലേക്കു പരിഭാഷപ്പെടുത്തിയതും നെല്ലായ് എസ്. മുത്തുവാണ്. സാഹിത്യത്തിനും ശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. ഭാര്യ: മരതകം. മക്കള്‍: എം. ബാലസുബ്രഹ്‌മണ്യന്‍, എം. കലൈ വാണി.
 

Content Highlights: nellai s muthu found dead in house