സ്വരാജ് നിരസിച്ച പുരസ്‌കാരം ഇത്തവണ ആർക്കും കൊടുക്കില്ല- അക്കാദമി സെക്രട്ടറി

സി.പി അബൂബക്കർ, എം. സ്വരാജ്
സി.പി അബൂബക്കർ, എം. സ്വരാജ്

തൃശൂര്‍: കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് ഇക്കുറി മറ്റാർക്കും കൊടുക്കില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. അബൂബക്കര്‍.നേരത്തെ എം.സ്വരാജ് പുരസ്‌കാരം നിരസിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. അക്കാദമി പ്രഖ്യാപിച്ച 16 പുരസ്‌കാരങ്ങളില്‍ 11 എണ്ണവും എഴുത്തുകാര്‍ നേരിട്ട് അയച്ചതല്ലെന്നും പുരസ്‌കാരത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ സെക്രട്ടറി പറഞ്ഞു.

'അക്കാദമി ലൈബ്രറിയിലുള്ള പുസ്തകം ജൂറിക്കു നല്‍കിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അതില്‍ എം. സ്വരാജിന്റെ പുസ്തകവും ഉള്‍പ്പെടും. 2023-ല്‍ പുരസ്‌കാരം ലഭിച്ച മൂന്നുപേരില്‍ കവിതയ്ക്ക് അവാര്‍ഡ് കിട്ടിയ കല്പറ്റ നാരായണന്‍, ആത്മകഥാ പുരസ്‌കാരത്തിനര്‍ഹനായ കെ. വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാര്‍ഡ് ലഭിച്ച ബി. രാജീവന്‍ എന്നിവര്‍ പുസ്തകങ്ങള്‍ അയച്ചിരുന്നില്ല. അക്കാദമിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങള്‍ എടുത്ത് അവാര്‍ഡ് കൊടുക്കുകയാണ് ചെയ്തത്. എം. സ്വരാജ് പുരസ്‌കാരം നിരസിച്ചതിന് ഞങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?-' സി.പി അബൂബക്കര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ഡോ. പ്രസാദി പന്ന്യന്‍, ഡോ. രോഷ്‌നി സ്വപ്‌ന, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് എം. സ്വരാജിന്റെ പുക്കളുടെ പുസ്തകം സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റിന് തിരഞ്ഞെടുത്തത്. 

ഒരു പുരസ്‌കാരവും സ്വീകരിക്കില്ല എന്ന തന്റെ നിലപാടിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിക്കുന്നതായി എം. സ്വരാജ് വ്യക്തമാക്കിയിരുന്നു. നിരസിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു പുസ്തകം പുരസ്‌കാരത്തിനായി അയച്ചത് എന്ന വ്യാപകമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് സ്വരാജ് പുസ്തകം അക്കാദമിയുടെ പുരസ്‌കാര പരിഗണനയ്ക്കായി അയച്ചിരുന്നില്ല എന്നുള്ള വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി രംഗത്തുവന്നത്.


 

Content Highlights: Kerala Sahithya Academy Controversy M Swaraj rejects Award CP Aboobacker replies