വി. ഷിനിലാലിനും പിഎഫ് മാത്യൂസിനും കെ. ശ്രീകുമാറിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍

തൃശ്ശൂര്‍: 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.ഷിനിലാലിൻെറ 'സമ്പർക്കക്രാന്തി'യാണ് മികച്ച നോവൽ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പി.എഫ് മാത്യൂസിൻെറ 'മുഴക്കം' മികച്ച ചെറുകഥാ സമാഹാരമായി. ഡോ. കെ. ശ്രീകുമാർ എഴുതിയ 'ചക്കരമാമ്പഴം' മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍.ജി ഉണ്ണികൃഷ്ണന്റെ 'കടലാസുവിദ്യ'യാണ് മികച്ച കവിതാസമാഹാരം. എമില്‍ മാധവിയുടെ 'കുമരു' മികച്ച നാടകമായി തിരഞ്ഞെടുത്തു.
ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിക്കും. ഹരിത സാവിത്രിയുടെ 'മുറിവേറ്റവരുടെ പാതകളും' സി.അനൂപിൻെറ 'ദക്ഷിണാഫ്രിക്കൻ പുസ്തക'വും മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള പുരസ്കാരം പങ്കുവെച്ചു. എസ്. ശാദരക്കുട്ടിയുടെ 'എത്രയെത്ര പ്രേരണകൾ' ആണ് മികച്ച സാഹിത്യവിമർശനം. ജയന്ത് കാമിച്ചേരിലിൻെറ 'ഒരു കുമരകംകാരൻെറ കുരുത്തംകെട്ട ലിഖിതങ്ങൾ' ആണ് മികച്ച ഹാസസാഹിത്യകൃതി.
ബി.ആര്‍.പി ഭാസ്‌കറിന്റെ 'ന്യൂസ് റൂമി'നാണ് മികച്ച ജീവചരിത്രം/ ആത്മകഥ പുരസ്‌കാരം.
വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം. സി.എം. മുരളീധരന്റെ 'ഭാഷാസൂത്രണം പൊരുളും വഴികളും', കെ. സേതുരാമന്‍ ഐപിഎസിന്റെ 'മലയാളി ഒരു ജനിതക വായന'യും അർഹമായി. വിവര്‍ത്തനവിഭാഗത്തില്‍ 'ബോദ്‌ലേറിന്റെ' വിവര്‍ത്തകനായ വി.രവികുമാര്‍ അര്‍ഹനായി.
കെ.പി. സുധീര, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍സാമുവല്‍, ഡോ. രതീസാക്‌സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.
Content Highlights: Kerala sahithya academy awards, Thrissur