'അരങ്ങുകാണാത്ത നടന്‍' യാത്രയായിട്ട് ഇരുപത്തിയൊന്നു വര്‍ഷം

തിക്കോടിയന്‍
തിക്കോടിയന്‍

കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ സര്‍ഗ്ഗാത്മക വ്യക്തിയാണ് പി. കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയന്‍. അരങ്ങ് കയറാതെ അരങ്ങിന് പുതിയ മാനങ്ങള്‍ തീര്‍ത്തൂ 'തിക്കു'എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന തിക്കോടിയന്‍. അമ്പതുകളിലും അറുപതുകളിലും പ്രൊഫഷണല്‍ നാടകവേദി കച്ചവടതാല്‍പര്യങ്ങളില്‍ അദൃശ്യമാകുമ്പോള്‍ അമേച്വര്‍ നാടകവേദിയിലൂടെ പുത്തനുണര്‍വ്വിന്റെ പാഠങ്ങള്‍ പഠിപ്പിച്ചവരില്‍ പ്രമുഖസ്ഥാനം തിക്കോടിയനുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത തിക്കോടിയില്‍ എം. കുഞ്ഞപ്പനായരുടേയും പി. നാരായണി അമ്മയുടേയും മകനായി ജനനം. കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്‌കൂളില്‍ പഠിച്ചശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്‌കൂളില്‍തന്നെ 1936-ല്‍ അദ്ധ്യാപകനായി. 38-ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി. 44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്റായി കോഴിക്കോട്ടെത്തി. പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. 1950-ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. 75 ല്‍ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര്‍ ചെയ്തു. 

പ്രശസ്ത ഹാസ്യസാഹിത്യകാരന്‍ സഞ്ജയനാണ് കുഞ്ഞനന്തന്‍നായര്‍ക്ക് തിക്കോടിയനെന്ന പേരിട്ടത്.

ആദ്യ നാടകമായ 'ജീവിത'ത്തിന് കേന്ദ്രകലാസിമിതിയുടെ നാടകമത്സരത്തില്‍ അവതരണത്തിനും സ്‌ക്രിപ്റ്റിനും ഒന്നാം സ്ഥാനം നേടി. അതൊരു തുടക്കമായിരുന്നു. നിരാഹാരസമരം, പുണ്യതീര്‍ത്ഥം, പ്രസവിക്കാത്ത അമ്മ, കര്‍ഷകന്റെ കിരീടം, ദൈവം സ്നേഹമാണ്, അറ്റുപോയകണ്ണി, ഒരു പ്രേമഗാനം, ഷഷ്ടിപൂര്‍ത്തി, കന്യാദാനം, തിക്കോടിയന്റെ ഏകാങ്കങ്ങള്‍, തീപ്പൊരി, കറുത്തപെണ്ണ്, കനകം വിളയുന്ന മണ്ണ്, പുതുപ്പണം കോട്ട, പണക്കിഴി, തിക്കോടിയന്റെ തെരഞ്ഞെടുത്ത നാടകങ്ങള്‍ എന്നിവയാണ് നാടകങ്ങള്‍. ചുവന്ന കടല്‍, മഞ്ഞുതുള്ളി, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, താളപ്പിഴ എന്നീ നോവലുകളും നമസ്തെ, നുള്ളും നുറുങ്ങും, പൂത്തിരി എന്നീ ഹാസ്യ കവിതകളും ഗുഡ്നൈറ്റ്, മായാപ്രപഞ്ചം എന്നീ ഹാസ്യലേഖനങ്ങളും മിഠായിമാല, ഏകാങ്കങ്ങള്‍ എന്നീ ബാലസാഹിത്യങ്ങളും തിക്കോടിയന്റേതായിട്ടുണ്ട്. മലയാള സിനിമയ്ക്കും തിക്കോടിയന്‍ ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പുള്ളിമാന്‍,നൃത്തശാല ,സന്ധ്യാരാഗം ,ഉത്തരായണം (അരവിന്ദനോടൊപ്പം) എന്നീ തിരക്കഥകള്‍ തിക്കേടിയന്റേതായിട്ടുണ്ട്.

എന്നാല്‍ 'അരങ്ങുകാണാത്ത നടന്‍' എന്ന ആത്മകഥയായിരുന്നൂ തിക്കോടിയനെ തിക്കോടിയന്‍ ആക്കിയത്. എം.ടിയുടെ നിര്‍ബന്ധത്തില്‍ വഴങ്ങി എഴുതപ്പെട്ട അരങ്ങുകാണാത്ത നടന്‍ വായനക്കാര്‍ക്ക് പുതിയൊരു അനുഭവമാകുകയായിരുന്നു .1980നു മുമ്പുളള അഞ്ചു ദശാബ്ദങ്ങളിലെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യസാംസ്‌ക്കാരിക നവോത്ഥാനത്തെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ ഓര്‍മ്മിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശപ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനാന്‍സ് ഫാക്കല്‍റ്റി, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉള്‍പ്പൈടെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്നു. 

1942-ല്‍ ആയിരുന്നു വിവാഹം. സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വര്‍ഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 1949 ല്‍ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകള്‍ പുഷ്പ മാത്രം. 2001 ജനുവരി 27ന് തിക്കോടിയന്‍ ഓര്‍മ്മയായി. അരങ്ങ് കാണാത്ത നടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇരുപത്തിയൊന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. 

Content Highlights :21 death anniversary of veteran writer thikkodiyan

Content Highlights: