ആ വലിയ മനുഷ്യരുടെ കാലുകള്‍ എന്നെ ചവുട്ടിക്കൂട്ടി, ഞാനവരോട് ജീവനുവേണ്ടി കേണു; അപ്പോഴും കാഫ്ക!

'അക്ഷരംപ്രതി'! എഴുത്തുകാരനും കഥാകൃത്തുമായ കരുണാകരന്‍ എഴുതുന്ന പംക്തി ആരംഭിക്കുന്നു.
'ഭൂമി ഒടുങ്ങി എന്ന് ഞാന്‍ സ്വപ്നം കണ്ടു. ആ അന്ത്യം സംഭാവ്യമെന്നു കരുതിയ ഒരേയൊരു മനുഷ്യജീവി ഫ്രാന്‍സ് കാഫ്ക എന്നും.സ്വര്‍ഗത്തില്‍, ഭീമന്മാര്‍ മരണംവരേയ്ക്കും യുദ്ധംവെട്ടുകയായിരുന്നു. സെന്‍ട്രല്‍ പാര്‍ക്കിലെ പച്ചിരുമ്പ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിലിരുന്നു ലോകം എരിയുന്നത് കാഫ്ക നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.''
വിശ്രുത എഴുത്തുകാരന്‍, റൊബെര്‍ട്ടോ ബൊളാന്യോ എഴുതിയ ഈ കവിതയില്‍ ഒരേ സമയം കാഫ്കയും എഴുത്തുകാരുടെ വരപ്രസാദമായ അതിശയോക്തിയും ഉണ്ട്: മനുഷ്യവംശത്തിന്റെ മഹാദു:ഖവുമുണ്ട്: ഭൂമി ഒടുങ്ങുകയാണ് എന്ന ദുഖം. പച്ചിരുമ്പ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിലിരുന്ന് ലോകം എരിയുന്നത് കാണുന്ന ഒരേയൊരു എഴുത്തുകാരന്‍ കാഫ്കയും.
അല്ലെങ്കിലും, കാഫ്ക, പലര്‍ക്കും പലതാണ്. എഴുത്തുകാര്‍ക്ക് അത് രാവണന്‍ കോട്ടകള്‍ സമ്മാനിക്കുന്നുവെങ്കില്‍ കാഫ്കയെ പരിചയമില്ലാത്തവര്‍ക്ക് കാഫ്ക, ഒരു നിമിഷം, ജീവിതത്തെ ബന്ധിയാക്കുന്ന ഒരു സന്ദര്‍ഭമാണ്. ആ അര്‍ത്ഥത്തില്‍ കാഫ്ക ഒരാളുടെ ഒരു ദിവസമാണ്.
എഴുതാത്തവര്‍ക്കും വായിക്കാത്തവര്‍ക്കും കാഫ്ക കൂട്ട് പോകുന്നു. നിങ്ങളുടെ അനിശ്ചിതത്വത്തില്‍, നിങ്ങളുടെ അവിചാരിതങ്ങളായ മുഹൂര്‍ത്തങ്ങളില്‍ കാഫ്ക കലര്‍ന്നിരിക്കുന്നു മരണവുമായുള്ള അഭിമുഖങ്ങളില്‍ ശക്തി ചോരുന്ന ഒരു ജീവിതത്തെ കശേരുക്കള്‍ പോലെ സങ്കല്‍പ്പിക്കുകയായിരുന്നു കാഫ്ക എന്ന് തോന്നാറുണ്ട്, എന്നാല്‍ പ്രിയപ്പെട്ട എന്തോ ഒരു 'മാറ്റ'ത്തിനായി അതെപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ആവശ്യം എന്നപോലെ.
ഒരിക്കല്‍, ഞാന്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന ആദ്യനാളുകളിലൊന്നില്‍, എന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍, ഇടയ്ക്ക് ഒക്കെയും പോകാറുള്ള ചങ്ങാതിയുടെ മുറി, എങ്ങനെയോ എനിക്ക് മാറിപ്പോയി. വൈകുന്നേരങ്ങളുടെ പ്രച്ഛന്നമായ വെളിച്ചത്തില്‍, പൊട്ടി തെറ്റിക്കുന്ന പോലെ ഒരു മുഹൂര്‍ത്തം, ഞാന്‍ ചെന്നുനിന്നത് മറ്റൊരു 'വില്ല'യുടെ വാതില്‍ക്കലായിരുന്നു.
അറേബ്യന്‍ നാടുകളിലെ വില്ലകള്‍ നീണ്ട കോട്ടകളാണ്, വലിയ മതില്‍ക്കെട്ടും ഇരുമ്പ് ഗേറ്റും ഒക്കെയായി അവ മനുഷ്യരെക്കാള്‍ മനുഷ്യലോകത്തെയാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് തോന്നും. വരുമാനം കുറഞ്ഞ, പ്രദേശവാസികളായ അറബികളാവും പലപ്പോഴും അവിടെ താമസിക്കുന്നുണ്ടാവുക. ചില വില്ലകള്‍ അവരില്‍ ചിലര്‍ തൊഴില്‍ തേടിയെത്തിയ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കാറുണ്ട്. അത്തരമൊരു 'വില്ല'യിലാണ്, ഒരു മുറിയില്‍, മറ്റ് നാലോ അഞ്ചോ ആളുകള്‍ക്ക് ഒപ്പം എന്റെ ചങ്ങാതി താമസിച്ചിരുന്നത്. എന്നാലിപ്പോള്‍, ഇത്തരം കോട്ടകളുടെ ഇരട്ട ജന്മങ്ങളിലൊന്നാണ് എന്നെ 'ചതിക്കാന്‍' കരുതിക്കൂട്ടി ആ രാത്രിയില്‍ തയ്യാറായത്. ഞാന്‍ ആ വലിയ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി, സിമന്റിന്റെ കോണിപ്പടികള്‍ കയറി, എപ്പോഴും എന്ന പോലെ, തെറ്റാതെ, ചങ്ങാതിയുടെ മുറിയുടെ വാതില്‍ക്കല്‍ മുട്ടി.
നീണ്ട വരാന്തയില്‍ അതുപോലുള്ള അഞ്ചോ ആറോ അടഞ്ഞുകിടക്കുന്ന വാതിലുകളില്‍, രാത്രിയിലേക്ക് തെന്നാന്‍ തുടങ്ങിയ നേര്‍ത്ത പ്രകാശം പകര്‍ത്തുന്ന ചില നിഴലുകള്‍ ഒഴിച്ചാല്‍ അത്രയും വിജനമായിരുന്നു ആ സമയവും സ്ഥലവും.
ഞാന്‍ കുറച്ചു നിമിഷംകൂടി ആ വാതില്‍ക്കല്‍ നിന്നു. ചങ്ങാതിയോ അയാളുടെ സഹവാസികളോ അവിടെ ഉണ്ടാവില്ല എന്നുറപ്പിച്ച് അവിടെ നിന്നും തിരിഞ്ഞുനടന്ന നിമിഷം, നീണ്ട വരാന്തയുടെ മറ്റേ അറ്റത്ത് നിന്നും ഒരു സ്ത്രീ വലിയ ഒച്ചയില്‍ കരയുന്നത് കേട്ട് അതിയായ ഞെട്ടലോടെ ഞാന്‍ അവിടേക്ക് നോക്കി. അവിടെ, വരാന്തയുടെ അറ്റത്ത്, കറുത്ത വസ്ത്രങ്ങളില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു. അവള്‍ എന്നെ നോക്കിയാണ് നിലവിളിക്കുന്നത്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കോണിപ്പടികളിലേക്ക് ധൃതിയില്‍ നടക്കാന്‍ തുടങ്ങുകയായിരുന്നു, ആ സമയം ആരോ എന്നെ പിറകില്‍ നിന്നും വളഞ്ഞു പിടിച്ചു, അടുത്ത നിമിഷം ആ വാതിലുകളില്‍ നിന്നെല്ലാം വലിയ ശരീരങ്ങളുള്ള ആണുങ്ങള്‍ അവിടേക്ക് ഓടി വരുന്നത് കണ്ടു. അവരെല്ലാം എന്നെ മാറി മാറി തല്ലുകയും ചവിട്ടുകയും ചെയ്തു. ഞാന്‍ ഭാഷയറിയാത്ത മൃഗത്തെപ്പോലെ ഉറക്കെ അലമുറയിട്ടു. ഇംഗ്ലീഷില്‍ എനിക്ക് വീട് തെറ്റിയതാണെന്നും എന്നെ പോകാന്‍ അനുവദിക്കണം എന്നും അപേക്ഷിച്ചു കൊണ്ടിരുന്നു. അവരുടെ അടിയില്‍ എന്റെ രണ്ടു കവിളുകളും തീ പോലെ നീറാന്‍ തുടങ്ങിയിരുന്നു, അതുവരെയും എന്നെ പിടിച്ചുവെച്ചിരുന്ന ആള്‍ എന്നെ ഇപ്പോള്‍ നിലത്തെയ്ക്ക് ഇട്ടു. ആ വലിയ മനുഷ്യരുടെ കാലുകള്‍ക്കിടയില്‍, ഭൂമിയില്‍ അതുവരെയും ഇല്ലാത്ത ഒരു ജീവിയെപ്പോലെ പല രൂപങ്ങളില്‍ കിടന്നുകൊണ്ട്, കൈകള്‍ കൂപ്പി ഞാന്‍ അപ്പോഴും അവരോട് എന്റെ ജീവനു വേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു...
ആ സമയംകൊണ്ട് ഞാന്‍ അവര്‍ക്ക് അപരിചിതനും കള്ളനും ആയിരിക്കുന്നു. അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത എന്തോ ഞാന്‍ ചെയ്തിരിക്കുന്നു. അവരെ അത് രോഷാകുലരാക്കിയിരിക്കുന്നു.
അങ്ങനെ തല്ലും ചവിട്ടും അവര്‍ തുടരുമ്പോള്‍ എവിടെ നിന്നോ ഒരാള്‍ ഓടിയെത്തി എന്നെ നിലത്ത് നിന്നുയര്‍ത്തി എനിക്ക് ഒരു കവചമായി നിന്നു, എന്നെ മര്‍ദ്ദിയ്ക്കുന്നവരെ അറബിയില്‍ ഉറക്കെ വഴക്ക് പറഞ്ഞു, എന്നെ കോണിപ്പടികളിറക്കി, ഗേറ്റിലേക്ക് എത്തിച്ചു, 'You Go' എന്ന് ഇംഗ്ലീഷില്‍, ഒരു പക്ഷെ അത്രയും മതി എന്നെ രക്ഷിക്കാന്‍ എന്ന് കരുതിയപോലെ, പറഞ്ഞു. പിന്നെ 'No Come' എന്ന് കൂടി ചേര്‍ത്തു. ഒരു പ്രാവശ്യം അയാളെ തിരിഞ്ഞുനോക്കി, ഞാന്‍ ഗേറ്റില്‍ നിന്നും തെരുവിലേക്ക് ഓടി: വെളിച്ചത്തില്‍ കുളിച്ച്, വാഹനങ്ങളുടെയും മനുഷ്യരുടെയും അകമ്പടിയോടെ, ആ തെരുവ് എന്റെ ജീവന്റെ ബാക്കി ഭാഗം പോലെ എനിക്ക് മുമ്പില്‍ തിളങ്ങുകയായിരുന്നു....
അന്ന്, തെരുവിലൂടെ, ചുറ്റും തൂവുന്ന വെളിച്ചത്തില്‍, എന്റെ മുറിയിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ കാഫ്കയെ ഓര്‍ത്തു. കുളിമുറിയില്‍ കണ്ണാടിയ്ക്ക് മുമ്പില്‍ തിണര്‍ത്ത കവിളുകള്‍ കണ്ടപ്പോഴും ഞാന്‍ കാഫ്കയെ ഓര്‍ത്തു. പതുക്കെ, ആ ഓര്‍മ്മ, എന്റെ വേദനയെ എന്റെ ശരീരത്തില്‍ നിന്നും അകറ്റുന്നുവെന്ന് വിചാരിച്ചു. മുറിയിലെ മറ്റു സഹാവാസികള്‍ എത്തുന്നതിനു മുമ്പ് ഒരു പനി വരാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിച്ചുകൊണ്ട് ആ ദിവസം ഞാന്‍ അവസാനിപ്പിച്ചു...
സഹജമായ ഒന്നാണ്, അല്ലെങ്കില്‍, ജീവിതത്തില്‍ എന്നപോലെ, എഴുത്തിലും കാഫ്ക എന്ന അനുഭവം: അവിചാരിതമായ ഒരു സ്ഥലത്ത് ''അയാള്‍'' നിങ്ങളെ നിങ്ങളല്ലാതാക്കുന്നു. നിങ്ങളുടെ എല്ലാ അസ്തിത്വത്തെയും റദ്ദ് ചെയ്യുന്നു. നിങ്ങളുടെ പരിസരത്തെ ഒരു പേടിസ്വപ്നത്തിലേക്ക് തള്ളുന്നു. ജീവിതം മുഴുവന്‍ ഓര്‍ക്കാനുള്ള ഒരു വസ്തുതയായി, ഉടലിലെ വടുപോലെ, ഒരോര്‍മ്മ അത് നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. റോബര്‍ട്ടോ ബൊളാന്യോ എഴുതിയ പോലെ ഭൂമി ഒടുങ്ങി എന്ന് നിരന്തരം സ്വപ്നം കാണാനും ആ അന്ത്യം സംഭാവ്യമെന്നു കരുതി ഒരേയൊരു മനുഷ്യജീവിയായി കഴിയാനും കാഫ്ക നമ്മുക്ക് പ്രാപ്തി തരുന്നു. അതിനാല്‍, ഇന്നുവരെ ഞാന്‍ ഫ്രാന്‍സ് കാഫ്കയെ അവിശ്വസിച്ചിട്ടില്ല!
Content Highlights: Aksharamprathi, Karunakaran, Franz Kafka