ഭക്ഷണത്തിൽ പാറ്റകൾ, ചത്ത എലികൾ, ചർമരോഗം ബാധിച്ചു; മറാത്തി ബിഗ് ബോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മറാത്തി പതിപ്പിനെതിരെ മത്സരാർഥിയായിരുന്ന നടി സൊനാലി റൗട്ട്. ഗുരുതരമായ ആരോപണങ്ങളാണ് സൊനാലി മറാത്തി ബിഗ് ബോസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഷോയിൽ പങ്കെടുക്കവെ താൻ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന് കാണിച്ച് ബിഗ് ബോസ് നിർമാതാക്കൾക്ക് സൊനാലി വക്കീൽ നോട്ടീസ് അയച്ചുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് താൻ ബിഗ് ബോസിൽ തുടർന്നത്. ബിഗ് ബോസ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യം കാരണം തനിക്ക് സ്‌കാബീസ് എന്നറിയപ്പെടുന്ന ചർമപ്രശ്‌നമുണ്ടായെന്നും സൊനാലി പറയുന്നു. ഇതേത്തുടർന്ന് കൈകൾ, കാലുകൾ, പുറം തുടങ്ങി ശരീരത്തിന്റെ വിവധ ഭാഗങ്ങളിലുണ്ടായ പാടുകളുടെ ദൃശ്യങ്ങൾ നടി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ തന്നെയാണ് ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളും അവർ വിശദീകരിച്ചത്.
അടുക്കളയിൽ നിറയെ എലികളാണ്. അവ ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർഥികൾക്കായി ഒറ്റ ശുചിമുറിയാണുള്ളത്. അതിനുള്ളിൽ വെച്ച് ആളുകൾ പുകവലിക്കും, ഭക്ഷണം കഴിക്കും. നിറയെ മാലിന്യങ്ങളും ചത്ത എലികളുമാണ്. നാപ്കിനുകളും ടവ്വലുകളും വേണ്ടത്ര ഇല്ലാത്തത് കാരണം മറ്റുള്ളവരുടെ പക്കൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടിവന്നുവെന്നും സൊനാലി റൗട്ട് പറഞ്ഞു.
'പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് അവിടെയുള്ളത്. ബിഗ് ബോസ് മറാത്തി പതിപ്പിന്റെ ആറാം സീസണിൽ ഞാൻ പ്രവേശിച്ചത് അവരിൽ അർപ്പിച്ച വിശ്വാസത്തോടെയാണ്. എന്നാൽ അവിടെ നിന്ന് തിരികെ വരുന്നത് പകർച്ചവ്യാധിയുമായാണ്. അവരെ കൊണ്ട് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണ്.' -ഇതാണ് സൊനാലി എക്‌സിൽ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
നേരത്തേയും ബിഗ് ബോസ് ഹൗസിലെ മോശം സാഹചര്യത്തെ കുറിച്ച് സൊനാലി തുറന്നുപറഞ്ഞിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യമാണ് ഹൗസിലുള്ളത്. വലിയ എലികൾ എത്തി അടുക്കളയിലെ ഭക്ഷ്യവസ്തുക്കൾ തിന്നും. അതിന്റെ ബാക്കി ഉപയോഗിച്ചാണ് മത്സരാർഥികൾക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കുക. വാരാന്ത്യങ്ങളിൽ എൻഡമോൾ പ്രൊഡക്ഷൻ നൽകുന്ന ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവരും. പലപ്പോഴും താൻ പട്ടിണി കിടന്നിട്ടുണ്ടെന്നും സൊനാലി പറയുന്നു.
മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലായിരുന്നു. മൈക്രോവേവ് അവൻ, ക്ലോത്ത് ഡ്രൈയർ തുടങ്ങിയ ഉപകരണങ്ങൾ ബിഗ് ബോസ് ഹിന്ദി പതിപ്പിൽ ഉപയോഗിച്ചവയായിരുന്നു. സ്റ്റിക്കറുകൾ അതിൽ കാണാമായിരുന്നു. ഉപകരണങ്ങൾ വൃത്തിയില്ലാത്തതും കൃത്യമായി പരിപാലിക്കപ്പെടാത്തതുമായിരുന്നു. കൂടാതെ നിർമാതാക്കളും താനും തമ്മിലുള്ള കരാർ മറ്റൊരു മത്സരാർഥിയുമായി പങ്കുവെച്ചുവെന്നും ഇത് വിശ്വാസവഞ്ചനയാണെന്നും അവർ ആരോപിച്ചിരുന്നു.
Content Highlights: Former Bigg Boss Marathi Season 6 contestant Sonali Raut has filed a legal notice against the show's producers, alleging extreme negligence. She shared videos of skin infections (Scabies) allegedly contracted due to the house's filthy environment. Her claims include rodent-infested kitchens, cockroaches in food, and 17 contestants being forced to share a single toilet. Sonali also accused the makers of breach of contract and providing malfunctioning, second-hand appliances from the Hindi version.