'മകളുടെ ആത്മാഭിമാനമാണ് വലുത്'-ഡ്രംസ് വായിച്ചും ലഡ്ഡു വിതരണം ചെയ്തും വിവാഹമോചനം ആഘോഷമാക്കി പിതാവ്

ഇപ്പോഴും വിവാഹമോചനം അംഗീകരിക്കാൻ മടിക്കുന്നവരാണ് മിക്കവരും. സ്ത്രീകൾ പലപ്പോഴും ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുന്നു. കുടുംബത്തിനുള്ളിലും സ്ത്രീകൾ ഒറ്റപ്പെടുന്നു. എന്നാൽ ഉത്തർ പ്രദേശിലെ മീററ്റിൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു സംഭവമുണ്ടായി. മകളുടെ വിവാഹമോചനം ആഘോഷമാക്കുകയാണ് ഈ കുടുംബം ചെയ്തത്.
പ്രണിത എന്ന യുവതിയുടെ കുടുംബമാണ് വിവാഹം ആഘോഷമാക്കിയത്. നേരത്തെ ജഡ്ജിയായിരുന്ന അവരുടെ പിതാവ് കുടുംബ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുകയും ഡ്രംസ് വായിക്കാൻ ആളുകളെ ഏർപ്പാടാക്കുകയും ചെയ്തു. ഡ്രംസ് വായിച്ച് നൃത്തം ചെയ്യുന്ന ബന്ധുക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. പ്രണിതയും കുടുംബാംഗങ്ങളും പ്രത്യേക ടി ഷർട്ടും ധരിച്ചിരുന്നു. 'ഞാൻ എന്റെ മകളെ സ്‌നേഹിക്കുന്നു, എന്റെ ഹൃദയം, എന്റെ ആത്മാവ്' എന്നെഴുതിയ പ്രണിതയുടെ ഫോട്ടോയുള്ള ടി ഷർട്ടാണ് കുടുംബാംഗങ്ങൾ ധരിച്ചത്. 'എന്റെ കുടുംബം, എന്റെ ജീവിതം'എന്നെഴുതി ടി ഷർട്ടാണ് പ്രണിത ധരിച്ചിരുന്നത്.
2021-ലാണ് വിവാഹമോചന നടപടികൾ തുടങ്ങിയതെന്നും തന്റെ അച്ഛൻ പൂർണ പിന്തുണയുമായി കൂടെ നിന്നെന്നും പ്രണിത പറയുന്നു. പ്രതിസന്ധി നിറഞ്ഞ സമയങ്ങളിൽ താങ്ങായി നിൽക്കുന്ന ഒരു കുടുംബത്തെ എല്ലാവർക്കും ലഭിക്കുമെന്നാണ് താൻ കരുതുന്നതെന്നും പ്രണിത കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് കോടതിക്ക് പുറത്ത് ഡ്രംസ് വായിച്ചതെന്ന് പ്രണിതയുടെ പിതാവ് മുൻ ജഡ്ജി ഗ്യാനേന്ദ്ര ശർമ വ്യക്തമാക്കി. 'എന്റെ മകൾ ജനിച്ചപ്പോൾ ആശുപത്രിക്ക് പുറത്ത് ഡ്രംസ് വായിച്ചിരുന്നു. മകളുടെ വില ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരുപോലെയാണെന്ന് കാണിക്കാൻ അവ വീണ്ടും വായിച്ചു'-ഗ്യാനേന്ദ്ര ശർമ വ്യക്തമാക്കി.
ഗ്യാനേന്ദ്ര ശർമയുടെ ഏക മകളാണ് പ്രണിത. ഇന്ത്യൻ സൈന്യത്തിൽ മേജറായ ഗൗരവ് അഗ്നിഹോത്രിയെയാണ് അവർ വിവാഹം ചെയ്തത്. 2018-ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. ഭർതൃഗൃഹത്തിൽ നിന്നുള്ള പീഡനങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് പ്രണിതയും കുടുംബവും ആരോപിക്കുന്നു.
Content Highlights: A retired judge in Meerut celebrated his daughter's divorce to combat social stigma., The family used drums, sweets, and custom t-shirts to show public support for their daughter., The father emphasized that a daughter's value remains constant regardless of marital status.