ഗോ കാര്‍ട്ടിങ്ങിനിടെയാണ് മലാലയെ കണ്ടുമുട്ടിയത്, അവളുടെ കവിളുകളുടെ ആരാധകനാണ് ഞാന്‍-ഭര്‍ത്താവ് അസര്‍ മാലിക്

മലാല യൂസഫ്‌സായ് ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പം | Photo: instagram/ malala yousafzai
മലാല യൂസഫ്‌സായ് ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പം | Photo: instagram/ malala yousafzai

ര്‍ത്താവ് അസര്‍ മാലിക്കുമായുള്ള പ്രണയകഥ പറഞ്ഞ് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. ഏഴ് വര്‍ഷം മുമ്പ് ഗോ കാര്‍ട്ടിങ്ങിനിടെയാണ് അസറിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് മലാല പറയുന്നു. അന്ന് മലാലയ്ക്ക് ചെറിയൊരു അപകടം പറ്റി. തലയ്ക്ക് ക്ഷതമേല്‍ക്കുമോ എന്ന ആലോചിച്ച് താന്‍ ആകെ പരിഭ്രമിച്ചുവെന്ന് അസര്‍ പറയുന്നു.

അത് പിന്നീട് ദൃഢമായ ഒരു ബന്ധമായി വളരുകയായിരുന്നു. 'അദ്ദേഹത്തിന്റെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്. വിവേകിയും ദയയുള്ള വ്യക്തിയുമാണ്. മറ്റുള്ളവരെ പരിപാലിക്കും. നന്നായി തമാശ പറയും. അതിനെല്ലാമുപരി എന്റെ തമാശകള്‍ കേട്ട് അദ്ദേഹം ചിരിക്കും.' മലാല പറയുന്നു. മീറ്റ്ക്യൂട്ട്എന്‍വൈസിയുമായുള്ള അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്.

മലാലയുടെ നര്‍മബോധമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് അസര്‍ പറയുന്നു. അവളുടെ കവിളുകളുടെ വലിയൊരു ആരാധകനാണ് താനെന്നും അസര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളുടെ ബന്ധം ശക്തമായി നിലനിര്‍ത്തുന്നത് എന്താണെന്നും ഇരുവരും വെളിപ്പെടുത്തി. 'ഒരു ബന്ധം ആരോഗ്യകരമായിരിക്കാന്‍ തുറന്ന സംഭാഷണങ്ങള്‍ ആവശ്യമാണ്. ക്ഷമയും ദയയും വേണം.' മലാല പറയുന്നു.

എന്തെങ്കിലും പിരിമുറുക്കമുണ്ടായാല്‍ അത് ഉടനടി പരിഹരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും മലാല വെളിപ്പെടുത്തി. തനിക്ക് മനസ്സ് തുറക്കാന്‍ കുറച്ച് സമയം വേണം. എന്നാല്‍ അദ്ദേഹം അത് വേഗത്തില്‍ ചെയ്യും. 'നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?' എന്ന് അദ്ദേഹം എന്നോട് വീണ്ടും വീണ്ടും ചോദിക്കും. അഞ്ചാമത്തെ തവണ ചോദിക്കുമ്പോള്‍ ഞാന്‍ ഒടുവില്‍ പറയും, 'അതെ, ഞാന്‍ അല്‍പം അസ്വസ്ഥയാണ്.'

നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനും മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കാനും വേണ്ടത്ര സുരക്ഷിതത്വം തോന്നേണ്ടത് അത്യാവശ്യമാണെന്നും മലാല പറയുന്നു. നിങ്ങള്‍ക്ക് വിമര്‍ശിക്കപ്പെടില്ലെന്ന് ഉറപ്പുള്ള, നിങ്ങള്‍ക്ക് നിങ്ങളായിരിക്കാനും കഴിയുന്ന സ്ഥലങ്ങളില്‍ കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ കഴിയും. അത്തരത്തില്‍ അസറുമായി എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ തനിക്ക് കഴിയാറുണ്ടെന്നും മലാല പറയുന്നു.

ഏഴ് വയസിന്റെ പ്രായവ്യത്യാസം ബന്ധത്തില്‍ നിര്‍ണാകമാണെന്നും അവര്‍ വ്യക്തമാക്കുന്നു. അത് ബന്ധത്തിന്റെ ദൃഢത കൂട്ടിയെന്നും കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും മലാല കൂട്ടിച്ചേര്‍ത്തു.

Content Highlights: malala yousafzai reveals adorable story of how a go karting mishap led her to husband