'ഞങ്ങളുടെ കുടുംബത്തിൽ ആർക്കും കാൻസർ ഉണ്ടായിരുന്നില്ല'; ഹൾക്ക് ഹോഗന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ

ബ്രൂക്ക് ഹോഗനും പിതാവ് ഹൾക്ക് ഹോഗനും, ബ്രൂക്ക് ഹോഗൻ | Photos: instagram.com/mizzhogan
ബ്രൂക്ക് ഹോഗനും പിതാവ് ഹൾക്ക് ഹോഗനും, ബ്രൂക്ക് ഹോഗൻ | Photos: instagram.com/mizzhogan

ബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍. 'ദി ബബ്ബ ദി ലവ് സ്‌പോഞ്ച് ഷോ' എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കവെയാണ് ഹള്‍ക്ക് ഹോഗന്റെ മകള്‍ ബ്രൂക്ക് ഹോഗന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവിന് രക്താര്‍ബുദം (ലുക്കീമിയ) ഉണ്ടായിരുന്നുവെന്ന കാര്യം വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് ബ്രൂക്ക് പറഞ്ഞു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഹള്‍ക്ക് ഹോഗന്‍ മരിച്ചതെന്നും അദ്ദേഹത്തിന് ഗുരുതരമായ രക്താര്‍ബുദമുണ്ടായിരുന്നു എന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഓരോ തവണ ശസ്ത്രക്രിയയ്ക്ക് പോകുമ്പോഴും പിതാവിന്റെ മെഡിക്കല്‍ രേഖകള്‍ താന്‍ കാണാറുണ്ടെന്ന് ബ്രൂക്ക് പറയുന്നു. അതിലൊന്നും ലുക്കീമിയയുടെ സൂചന പോലും ഇല്ലായിരുന്നു. തങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും അര്‍ബുദം (കാന്‍സര്‍) ഇല്ലെന്നും കാര്യങ്ങള്‍ വിചിത്രമായി തോന്നുന്നുവെന്നും ബ്രൂക്ക് ഹോഗന്‍ കൂട്ടിച്ചേര്‍ത്തു. 

'എല്ലാ പ്രധാന ശസ്ത്രക്രിയകള്‍ക്കും മുന്നോടിയായി രക്തപരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്. അപ്പോഴൊന്നും ശ്വേതരക്താണുക്കളുടെ (ഡബ്ല്യുബിസി) എണ്ണം അസാധാരണമായി വര്‍ധിച്ചനിലയിലാണെന്ന് ആരും കാണാതിരുന്നത് എന്തുകൊണ്ടാണ്? അതാണ് എന്നെ അസ്വസ്ഥയാക്കുന്നത്. ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ ഇല്ല. ഇതെല്ലാം വിചിത്രമായി തോന്നുന്നു.' -37-കാരിയായ ബ്രൂക്ക് ഹോഗന്‍ പറഞ്ഞു. 

എല്ലാം സംശയാസ്പദമാണെന്ന് പറഞ്ഞ ബ്രൂക്ക്, ഹള്‍ക്കിന്റെ രക്തം ഒരു 25-കാരന്റേത് പോലെ തോന്നുന്നുവെന്ന് ഒരു ഡോക്ടര്‍ തന്നോട് പറഞ്ഞതായും പറഞ്ഞു. അദ്ദേഹം ആന്റി-ഏജിങ് വിദഗ്ധനെ കാണാറുണ്ടായിരുന്നു. ആരോഗ്യത്തിന്റെ കാര്യം ഗൗരവമായി എടുക്കുന്നയാളാണ് അദ്ദേഹം. എന്നിട്ടും ഇങ്ങനെ വരുന്നതായി ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയില്ല എന്നതും സംശയങ്ങളെ ബലപ്പെടുത്തുന്നുവെന്ന് ബ്രൂക്ക് പറയുന്നു. 

'അതെ. ഹൃദയസ്തംഭനം ഉണ്ടാകാം. എന്നാല്‍ അതിന്റെ കാരണം എന്താണ്? രക്താര്‍ബുദം ഉണ്ടെന്ന് പറഞ്ഞതും പോസ്റ്റുമോര്‍ട്ടം വേണ്ടാ എന്ന തീരുമാനവും. എല്ലാം അസംബന്ധമായി തോന്നുന്നു. അവാസാനം നടത്തിയ ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ അച്ഛന്‍ 85 വയസിന് മുകളില്‍ ജീവിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.' -ബ്രൂക്ക് പറഞ്ഞു. 

ജൂലായ് 24-ന് തന്റെ 71-ാം വയസിലാണ് ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചത്. ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള വസതിയിലായിരുന്നു അന്ത്യം. 1980-കളിലും 1990-കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്.

Content Highlights: Brooke Hogan sparks conspiracy theories over dad Hulk Hogan’s ‘weird’ death