'വിഷയം പ്രണയത്തകർച്ചയല്ല, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചാണ് സംസാരിച്ചത്'-അഭിരാമി സുരേഷ്

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ പങ്കുവെച്ച പോസ്റ്റ് പ്രണയത്തകർച്ചയായി വളച്ചൊടിക്കരുതെന്ന് ഗായിക അഭിരാമി സുരേഷ്. തന്നെ ചതിച്ച വ്യക്തിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആറോ ഏഴോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ഈ വ്യക്തിയെ കണ്ടുമുട്ടിയതെന്നും അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രൊഫഷണൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കുറിച്ച് സംരംഭകരേയും സംരംഭം സ്വപ്‌നം കാണുന്നവരേയും ബോധവാൻമാരാക്കാൻ വേണ്ടയാണ് കുറിപ്പ് പങ്കുവെച്ചതെന്നും അവർ കുറിച്ചു.
'വിഷയം പ്രണയമല്ല. ഞാൻ പരാമർശിക്കുന്ന വ്യക്തിയുമായി എനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല. ആറേഴ് മാസം മുമ്പ് ഔദ്യോഗിക ആവശ്യത്തിന് വേണ്ടി മാത്രമാണ് ഞാൻ അവരെ കണ്ടത്. അതുകൊണ്ട് ഈ സാമ്പത്തിക തട്ടിപ്പിനെ ഒരു 'തകർന്ന പ്രണയകഥ'യായി ചിത്രീകരിക്കുന്നത് ദയവായി അവസാനിപ്പിക്കുക. അത് പൂർണമായും തെറ്റായ കാര്യമാണ്. പ്രൊഫഷണൽ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കുറിച്ച് സംരംഭകർക്കും സംരംഭം സ്വപ്‌നം കാണുന്നവർക്കും മുന്നറിയിപ്പ് നൽകാൻ വേണ്ടി മാത്രമാണ് ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.'-അഭിരാമി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബിസിനസിൽ നേരിട്ട വലിയ വഞ്ചനയെ കുറിച്ച് അഭിരാമി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. സാമ്പത്തികമായും മാനസികമായും താൻ ആകെ തകർന്നുവെന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നും അവർ കുറിച്ചിരുന്നു. ബിസിനസ് വിപുലീകരിക്കാൻ പണം നൽകാമെന്ന് വാഗ്ദാനം നൽകി സമീപിച്ച വ്യക്തി ഒടുവിൽ പണം നൽകേണ്ട ദിവസം മുങ്ങിയെന്ന് അഭിരാമി കുറിച്ചിരുന്നു.
Content Highlights: Abhirami Suresh clarifies her social media post is about financial fraud, not a breakup., The singer stated she had no personal relationship with the accused individual., The incident occurred after a professional meeting regarding business expansion., Abhirami aims to warn entrepreneurs about professional scammers.