ഒരു സ്കൂളിലെ മുഴുവൻ ജീവനക്കാരേയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി

കോഴിക്കോട്: വാദി ഹുസ്ന പബ്ലിക്ക് സ്കൂളിലെ മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗപ്രദമാകുന്ന അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പരിശീലനം നൽകി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും. വാദി ഹുസ്ന പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും ഫസ്റ്റ് റെസ്പോൺഡർസ് ഓഫ് കേരള ആയി മാറ്റികൊണ്ട് ഇത്തരം പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യ സ്കൂളായി മാറിയത്.
പരിശീലനത്തിന്റെ ഭാഗമായി ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ, ചോക്കിംഗ് മാനേജ്മെന്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളിൽ പ്രായോഗികമായ പരിശീലനം നൽകി.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് വളരെ വലുതാണ്. ഒരു വിദ്യാർത്ഥിക്ക് സ്കൂൾ പരിസരത്ത് അടിയന്തര ആരോഗ്യപ്രശ്നമുണ്ടായാൽ ആംബുലൻസും വിദഗ്ധ മെഡിക്കൽ സഹായവും എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ ജീവൻരക്ഷാ നടപടികൾ ആരംഭിക്കാൻ പരിശീലനം നേടിയ സ്റ്റാഫിന് സാധിക്കും.
കേരളത്തിലെ സാധാരണ ജനങ്ങളെ സിപിആർ -ബിഎൽഎസ് പരിശീലനത്തിലൂടെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവ് മുന്നോട്ടുവയ്ക്കുന്ന മിഷൻ 100കെ-യുടെ ഭാഗമായാണ് ഈ പരിശീലനവും സംഘടിപ്പിച്ചത്.
Content Highlights: Vadihusna Public School staff receive practical training in CPR and emergency management, enhancing student safety and emergency response capabilities.