യാഥാർഥ്യമാകണം, കാണക്കാരി റെയിൽവേ മേൽപ്പാലം

15 വർഷമായി ഉയരുന്ന ആവശ്യമാണ് കാണക്കാരിയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുകയെന്നുള്ളത്
കാണക്കാരി : റെയിൽവേ ക്രോസിൽ കുരുങ്ങിയ നിരവധി വാഹനങ്ങൾക്കിടയിൽ പെട്ടുപോയ ആംബുലൻസിൽനിന്ന് ഉയർന്ന കുരുന്നു നിലവിളിയാണ് കാണക്കാരി റെയിൽവേ മേൽപ്പാലം എന്ന ആശയത്തിലേക്ക് നാട്ടുകാരെ എത്തിച്ചത് . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് കാണക്കാരി-അതിരമ്പുഴ റോഡിൽ മുട്ടപ്പള്ളി പാറോലി ഭാഗത്തെ റെയിൽവേ ക്രോസിൽ കുരുങ്ങിയത്. കുരുക്കഴിഞ്ഞ് ഏറ്റുമാനൂർ ടൗൺവഴി ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും അഞ്ചുവയസ്സുകാരിയായ കുഞ്ഞുമരിച്ചിരുന്നു. നാടിനെ നൊമ്പരപ്പെടുത്തിയ സംഭവമായിരുന്നു ഇത്.
മേൽപ്പാലം വന്നാലുള്ള ഗുണം
ഏറ്റുമാനൂർ ടൗണിലെ കുരുക്ക് ഒഴിവാക്കി കോട്ടയം ടൗണിലേക്ക് വേഗത്തിൽ എത്താൻ മേൽപ്പാലം വന്നാൽ കഴിയും. എറണാകുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ജി. യൂണിവേഴ്‌സിറ്റി, മാന്നാനം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ഏറ്റുമാനൂർ ടൗൺ ഒഴിവാക്കി യാത്ര ചെയ്യാനാകും. മെഡിക്കൽ കോളേജിലേക്ക് രോഗികളെ എളുപ്പത്തിൽ കൊണ്ടുപോകാനും കഴിയും.
മേൽപ്പാലം നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാണക്കാരി സ്വദേശിയായ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ മേൽപ്പാല നിർമാണ ആക്ഷൻ കമ്മിറ്റി കൺവീനർ ജോർജ് മരങ്ങോലി നിവേദനം നൽകിയിരുന്നു.
ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും നിവേദനം നൽകിയിട്ടുണ്ട്.