അക്കാദമിക ചരിത്രത്തേക്കാള്‍ ചരിത്രസമ്പന്നമാണ് ഭാഷാനിഘണ്ടു- ഇ.പി. രാജഗോപാലന്‍

.
.

തളിപ്പറമ്പ: ചരിത്ര പുസ്തകങ്ങളേക്കാള്‍ ചരിത്രപരവും സമ്പന്നവുമാണ് നമ്മുടെ ഭാഷാ നിഘണ്ടുക്കളെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലന്‍. 'ഓരോ വാക്കും ഒരു ചരിത്രസ്മരണയാണ്. ചരിത്രം ജീവിതത്തിന്റെ വസ്തുനിഷ്ഠവും യുക്തിപൂര്‍വവുമായ രേഖപ്പെടുത്തലാണെങ്കില്‍ ജീവിതത്തിന്റെ പ്രതിനിധാനം വാക്കുകളിലാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തളിപ്പറമ്പിലെ കലാ-സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ ക്രിയേറ്റീവ് സൈക്കിളും സര്‍ സയ്യിദ് കോളേജ് ജേണലിസം വിഭാഗവും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'വാക്കേറ്റം' എന്ന പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാഷണത്തിന്റെ ആദ്യ വാക്കായ 'മണ്ണെണ്ണ'യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മണ്ണെണ്ണ എന്ന വാക്കില്‍ കവിതയുണ്ട്. ദ്രാവിഡമായൊരീണം നിലനില്‍ക്കുന്നുണ്ട്. മലയാളഭാഷയുടെ തനിമയുണ്ട്. സാധാരണ ജനങ്ങള്‍ ഉണ്ടാക്കിയ വാക്കാണ്. സാധാരണ മനുഷ്യര്‍ക്ക് പണ്ഡിതന്മാരേക്കാള്‍ ഔചിത്യ ബോധമുള്ളതുകൊണ്ടാണ് മണ്ണെണ്ണ എന്ന വാക്ക് നമ്മുടെയുള്ളില്‍ ഉറച്ചുപോയത്. അതുകൊണ്ടുതന്നെ മണ്ണെണ്ണ എന്ന വാക്കിനുപകരം മറ്റൊന്നു കണ്ടെത്താന്‍ പണ്ഡിതന്മാര്‍ക്ക് അവസരം കിട്ടിയില്ല. ലളിതമായ ഭാഷയുണ്ടാക്കുന്നതില്‍ ഇത്തരം വാക്കുകള്‍ക്ക് വലിയ പങ്കുണ്ട്,- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ ഓലായിക്കര പ്രഭാഷണ പരമ്പരയ്ക്ക് അധ്യക്ഷത വഹിച്ചു. വി.എച്ച്. നിഷാദ്, ടി.പി. ഖാലിദ്, നവാസ് മന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ സയ്യിദ് കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തളിപ്പറമ്പിലെ പ്രവര്‍ത്തകരും പങ്കെടുത്തു. 

Content Highlights: kannur news