കോഴിക്കാനം-കിഴക്കേപുതുവൽ- തേങ്ങാക്കൽ റോഡിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിൽ

ഏലപ്പാറ : കോഴിക്കാനം-കിഴക്കേ പുതുവൽ- തേങ്ങാക്കൽ റോഡിന്റെ പുനർനിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധമുയരുന്നു.
നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കരാറുകാരന്റെ അനാസ്ഥമൂലം പണികൾ പൂർണമായും നിലച്ച മട്ടാണ്.
ഓണത്തിന് ഒരാഴ്ച മുൻപ് പണി നിർത്തിവെച്ചതാണ്. നാളിതുവരെയായും പുനരാരംഭിച്ചിട്ടില്ല.
റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരുഭാഗത്ത് നിർമാണ സാമഗ്രഹികളും ഇറക്കിയിട്ടിട്ടുണ്ട്.
അഞ്ച് സ്കൂൾ ബസുകൾ ഉൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ സർവീസ് നടത്തിയിരുന്ന പ്രധാന വഴിയാണിത്. റോഡ് തകർന്നതോടെ സ്കൂൾ കുട്ടികളും പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്.
മുൻ എം.എൽ.എ. വാഴൂർ സോമൻ എട്ടുകോടി രൂപയാണ് ഈ റോഡിന്റെ പുനർനിർമാണത്തിനായി അനുവദിച്ചത്. പണികൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികളാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.