മൂന്നാറിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷം

ട്രാഫിക് യോഗതീരുമാനങ്ങൾ ജലരേഖയാകുന്നു
മൂന്നാർ : വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുമ്പോഴും അനധികൃത പാർക്കിങ്ങിനെതിരേ അധികൃതർ കൃത്യമായി നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി. പാർക്കിങ് നിരോധിച്ച മേഖലകളിലും നടപ്പാതകൾ കൈയേറിയും വാഹനങ്ങൾ തോന്നുംപടിയാണ് നിർത്തിയിടുന്നത്. ഇരുചക്രവാഹനങ്ങളാണ് നടപ്പാതകളിൽ പ്രധാനമായും തടസ്സം സൃഷ്ടിക്കുന്നത്. മൂന്നാർ ടൗണിലെ പ്രധാനകേന്ദ്രങ്ങളായ സെൻട്രൽ ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, ജി.എച്ച്. റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാർക്കിങ് കാരണം യാത്രക്കാരും മറ്റ് വാഹനങ്ങളും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ജൂലായിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ടൗണിൽ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ മാത്രം പതിനഞ്ചോളം ഓട്ടോ സ്റ്റാൻഡുകളാണുള്ളത്. ഇവിടെ നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. ഇവ ഉൾക്കൊള്ളാനുള്ള സ്ഥലസൗകര്യം മൂന്നാറിലില്ലാത്തതും പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേ, ട്രിപ്പ് പോകാതെ മണിക്കൂറുകളോളം ഓട്ടോകൾ സ്റ്റാൻഡിൽ നിർത്തിയിടുന്നതും മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. പരാതികൾ ശക്തമായതോടെ മൂന്നാർ സി.ഐ.യുടെ നേതൃത്വത്തിൽ ടൗണിലെ വിവിധ ഓട്ടോ സ്റ്റാൻഡുകളിൽ പോലീസ് പരിശോധന നടത്തി. വരുന്ന ദിവസങ്ങളിൽ പരിശോധന കടുപ്പിക്കുമെന്നാണ് സൂചന.