റോസ് ഗാർഡനിൽ ‘വേതന’സമരം

മൂന്നാർ : ശമ്പളവർധന ആവശ്യപ്പെട്ട് മൂന്നാർ-മാട്ടുപ്പട്ടി റോഡിലെ റോസ് ഗാർഡനിലെ തൊഴിലാളികളുടെ പ്രതിഷേധം. വർഷങ്ങളായി ആവശ്യം ഉന്നയിച്ചിട്ടും നടപടിയില്ലെന്ന് തൊഴിലാളികളുടെ ആരോപണം.
ഇരുപതോളം തൊഴിലാളികളാണ് വനംവകുപ്പിന്റെ കെ.എഫ്.ടി.സി. റോസ് ഗാർഡന് മുന്നിൽ സൂചനാസമരവുമായി രംഗത്തെത്തിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്. മൂന്നാർ-മാട്ടുപ്പട്ടി റോഡിലെ കെ.എഫ്.ടി.സിയുടെ റോസ് ഗാർഡനിലെ തൊഴിലാളികളാണ് സൂചനാസമരവുമായി രംഗത്തെത്തിയത്. നിലവിൽ പ്രതിദിനം 578 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇത് 1000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. വിനോദസഞ്ചാരികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വർഷങ്ങളായി ജോലിചെയ്തിട്ടും ശമ്പളവർധന ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.
ഏലത്തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന വേതനമാണ് നിലവിൽ തങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, വിനോദസഞ്ചാരമേഖലയിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തങ്ങൾക്ക് ഈ രംഗത്തെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ശമ്പളവർധന ആവശ്യപ്പെട്ട് നേരത്തേ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. ഇനിയും ശമ്പളവർധന നടപ്പാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് തൊഴിലാളികൾ.