ചുമ മരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി WHO

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ, മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (WHO). ശ്രീശന്‍ ഫാർമസ്യൂട്ടിക്കൽസിന്റെ Coldrif, റെഡ്‌നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ Respifresh TR, ഷേപ്പ് ഫാർമയുടെ ReLife എന്നിവയുടെ പ്രത്യേക ബാച്ചുകളെക്കുറിച്ചാണ് ഈ മുന്നറിയിപ്പ്. ഈ ബാച്ചിലുള്ള മരുന്നുകൾ കണ്ടെത്തിയാൽ ആരോഗ്യ ഏജൻസിയെ ഉടൻ അറിയിക്കണമെന്ന് WHO അതത് രാജ്യങ്ങളിലെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സിറപ്പുകളുടെ ഉപയോഗം ജീവന് ഭീഷണിയാകുന്ന അസുഖങ്ങൾക്ക് കാരണമായേക്കാമെന്ന് WHO അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിൽ, ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നിർമാണ ലൈസൻസ് നേരത്തെ സർക്കാർ റദ്ദാക്കിയിരുന്നു. വിഷവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) കോൾഡ്രിഫ് സിറപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനകളിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ദുരന്തത്തിന് ശേഷം, ഈ മരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ലോകാരോഗ്യ സംഘടന (WHO) ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു. എന്നാൽ, വിഷാംശമുള്ള സിറപ്പുകളൊന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അത്തരം മരുന്നുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

കോൾഡ്രിഫ് ഉപയോഗിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ മരിച്ചിരുന്നു. രാജസ്ഥാനിലും സമാനമായ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഈ ചുമ മരുന്നിൽ അടങ്ങിയിരുന്നുവെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) അറിയിച്ചു.

Content Highlights: WHO issues a global alert for 3 Indian cough syrups: Coldrif, Respifresh TR, and ReLife. Contains toxic diethylene glycol (DEG), causing child deaths. Read details.