ഭക്ഷ്യവിലക്കയറ്റം ഉയരത്തില്‍

മുംബൈ: ഒക്ടോബറിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് ഉപഭോക്തൃ പണപ്പെരുപ്പം ഉയരാൻ കാരണമായത്. പച്ചക്കറി, പഴം, എണ്ണ, കൊഴുപ്പുകൾ എന്നിവയുടെ വില ഉയർന്നതോടെ ഭക്ഷ്യോത്പന്ന വിലക്കയറ്റത്തോത് 10.87 ശതമാനത്തിലേക്കുയർന്നു. സെപ്റ്റംബറിലിത് 9.24 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലിത് 10.69 ശതമാനവും നഗരമേഖലയിൽ 11.09 ശതമാനവുമാണ്.
അതേസമയം, പരിപ്പുവർഗങ്ങൾ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതിവിലയിലെ വർധന 5.39 ശതമാനത്തിൽനിന്ന് 5.45 ശതമാനത്തിലേക്കെത്തി.
പണവായ്പാ നയത്തിൽ അടിസ്ഥാന പലിശനിരക്ക് നിർണയിക്കുന്നതിൽ ആർ.ബി.ഐ. മാനദണ്ഡമാക്കുന്ന പ്രധാന സൂചകമാണ് ഉപഭോക്തൃ പണപ്പെരുപ്പം. ഇത് ഉയർന്നുനിൽക്കുന്നതിനാൽ ഡിസംബറിൽ നടക്കുന്ന പണവായ്പാ നയത്തിൽ അടിസ്ഥാന പലിശനിരക്കിൽ കുറവുവരുത്തുമെന്ന പ്രതീക്ഷയില്ലാതായി. പലിശനിരക്ക് കുറഞ്ഞുതുടങ്ങാൻ കൂടുതൽ കാത്തിരിക്കേണ്ടിവരും.
കേരളത്തിൽ പണപ്പെരുപ്പം സെപ്റ്റംബറിലെ 5.52 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 6.47 ശതമാനമായി കൂടിയിട്ടുണ്ട്. ഗ്രാമീണമേഖലയിലിത് 6.98 ശതമാനവും നഗരമേഖലയിൽ 5.37 ശതമാനവുമാണ്. സെപ്റ്റംബറിലിത് യഥാക്രമം 5.92 ശതമാനവും 4.81 ശതമാനവുമായിരുന്നു.
Content Highlights: Retail inflation at 14-month high on costlier fruits, vegetables, meats and other food items