നേപ്പാൾ പ്രളയശേഷം 175 ദശലക്ഷവർഷം പഴക്കമുള്ള സാളഗ്രാമ ശില പ്രത്യക്ഷപ്പെട്ടോ? | Fact Check

‘മിന്നൽ പ്രളയത്തിന് ശേഷം, നേപ്പാളിലെ മുക്തിനാഥ് ധാമിന് സമീപത്തുനിന്ന് ലോകത്തിലെ ഏറ്റവും വലിയ സാളഗ്രാമശില കണ്ടെത്തി’ എന്നകാശവാദത്തോടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 175 ദശലക്ഷ വർഷം പഴക്കവും 31 ടൺ ഭാരവുമുണ്ട് ഇതിനെന്നാണ് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
https://www.facebook.com/photo/?fbid=1426203119367085&set=a.609898737664198
ഹിന്ദുമത വിശ്വാസികൾ മഹാവിഷ്ണുവിന്‍റെ സാന്നിധ്യമായി കണ്ട് ആരാധിക്കുന്ന സാളഗ്രാമങ്ങൾ, നേപ്പാളിലെ കാളി ഗണ്ഡകി നദിയിൽ കാണുന്ന പ്രത്യേക തരം കല്ലുകളാണ്. ശാസ്ത്രീയമായി അമോണൈറ്റ് ഫോസിൽ ശിലകളാണിവ. മഹാവിഷ്ണുവുമായി ബന്ധപ്പെടുത്തി ഒരു പാട് പേർ ഇതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പരിശോധനയിൽ കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന പോസ്റ്റർ റിവേഴ്സ് ഇമേജ്സർച്ച് ചെയ്ത് പരിശോധിച്ചതിൽനിന്നും ഈ ‘സാളഗ്രാമ ചിത്രം’ നേപ്പാളിൽനിന്നുള്ളത് തന്നെയാണെന്ന് വ്യക്തമായി. എന്നാൽ, വൈറൽ പോസ്റ്റുകളിൽ പറയുന്നതുപോലെ ഇത് പ്രളയശേഷം പ്രത്യക്ഷപ്പെട്ടതല്ല. മറിച്ച്, നേപ്പാളിലെ മുസ്താങ് ജില്ലയിലുള്ള ജോംസോമിൽ കാളിഗണ്ഡകി നദീതീരത്തെ പാറയിൽ കൊത്തിയെടുത്ത 22 അടി ഉയരമുള്ള ശിൽപമാണ്.
നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സി'ന്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിന്ന ശില്പശാലയിൽ കാളിഗണ്ഡകി തീരത്തെ പാറകളിൽ കൊത്തിയെടുത്ത പതിനെട്ടോളം കലാസൃഷ്ടികളിൽ ഒന്നാണിത്.
നാൽപ്പതോളം ശില്പികൾ ചേർന്ന് ശിവൻ, പാർവ്വതി, വിഷ്ണു, ബുദ്ധൻ തുടങ്ങിയ മറ്റ് ശില്പങ്ങൾളും ഇത്തരത്തിൽ പണിതിരുന്നു, മനുഷ്യൻ പാറയിൽ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും വലിയ സാളഗ്രാമ ശിലാ മാതൃകയെന്ന നിലയിൽ ഇത് ജനശ്രദ്ധ നേടുന്നതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന അതേ ചിത്രം ഉൾപ്പെടുത്തി ഹിമാലയ ടൈംസ് 2026 ജൂൺ 30-ന് പ്രസിദ്ധീകരിച്ച വാർത്ത ചുവടെ നൽകുന്നു. ഇതിൽനിന്നെല്ലാം പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Viral claim states a 31-ton, 175-million-year-old Salagrama appeared after Nepal floods., Fact check reveals the image actually shows a 22-foot sculpted artwork on a riverbank boulder., The sculpture was created during a 15-day workshop by the Nepal Academy of Fine Arts in Jomsom, Mustang district., Reported by The Himalayan Times on June 30, 2026, confirming the viral post is misleading.