LPG ബുക്കിങ്‌ ഇടവേള 35 ദിവസമായി വർദ്ധിപ്പിച്ചെന്ന പ്രചാരണം വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകരാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുന്നുണ്ട്. പാചകവാതക പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാജ്യത്ത് ഗാർഹിക സിലിണ്ടർ വിതരണത്തിൽ തടസ്സമില്ലാതിരിക്കാൻ വാണിജ്യ സിലിണ്ടർ വിതരണത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലയിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്കിങ്‌ സമയ പരിധി 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസമായി നിശ്ചയിക്കുകയും ചെയ്തു.
ഇതിനിടെ, ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ വീണ്ടും മാറ്റം വരുത്തിയെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. നഗരങ്ങളിലെ ബുക്കിങ്‌ സമയപരിധി 25 ദിവസത്തിൽനിന്ന് 35 ദിവസമാക്കി എന്നാണ് സന്ദേശത്തിൽ പറയുന്നത്.


എന്നാൽ, ഈ പ്രചാരണം വൃാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അന്താരാഷ്ട്ര ഊർജ്ജ വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ആഭ്യന്തര വിപണി സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എൽപിജി ബുക്കിങ്ങിൽ മാറ്റം വരുത്തിയത്. ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്ത ബുക്കിങ്ങിനായി 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവും കഴിയണം. നിലവിൽ ഈ സമയ പരിധിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വാർത്തകുറിപ്പ് ഇറക്കിയിരുന്നു. സിലിണ്ടർ റീഫിൽ ബുക്കിങ്‌ സമയം 25 ദിവസത്തിൽനിന്ന് 35 ദിവസമായി നീട്ടിയിട്ടല്ല. ഏത് തരം കണക്ഷനാണെങ്കിലും, നിലവിലുള്ള ബുക്കിങ്‌ സമയക്രമം മാറ്റമില്ലാതെ തുടരുമെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.

വാർത്താക്കുറിപ്പിൻ്റെ സ്ക്രിൻഷോട്ട്

Content Highlights: Clarifies that the 35-day LPG booking interval claim is false.Confirms existing booking rules remain 25 days for urban and 45 days for rural areas., Cites official confirmation from the Ministry of Petroleum and Natural Gas.Warns users against viral misinformation on social media.