700 വ്യത്യസ്ത ജീവി വർഗങ്ങൾ! കംബോഡിയയിൽ ഗവേഷകർ കണ്ടത് ജെെവവെെവിധ്യത്തിന്റെ അത്ഭുതലോകം

കംബോഡിയയിൽ കണ്ടൽക്കാടുകളിൽ സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ പതിഞ്ഞ ഫിഷിങ് കാറ്റ് | Photo: Kla Trey | Cambodian Fishing Cat Project.
കംബോഡിയയിൽ കണ്ടൽക്കാടുകളിൽ സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ പതിഞ്ഞ ഫിഷിങ് കാറ്റ് | Photo: Kla Trey | Cambodian Fishing Cat Project.

എക്കല്‍ മണ്ണില്‍ കാട് പോലെ വളരുന്ന ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. വിവിധ കാരണങ്ങള്‍കൊണ്ട് ഇന്നീ ആവാസവ്യവസ്ഥകള്‍ ഭീഷണി നേരിടുകയാണ്. കണ്ടലുകളെ സംരക്ഷിക്കുന്നത് കണ്ടലുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനെയും സഹായിക്കും. അതിനൊരുത്തമോദാഹരണമാണ് കംബോഡിയയിലെ കണ്ടല്‍ക്കാടുകള്‍. ഈയടുത്ത് രാജ്യത്ത് നടന്ന ജൈവവൈവിധ്യ സര്‍വേയില്‍ കണ്ടല്‍ക്കാടുകളില്‍ 700 വ്യത്യസ്ത ഇനം ജീവി വർഗങ്ങളെയാണ് (700 different species) കണ്ടെത്തിയത്. രാജ്യത്തെ പീം ക്രാസോപ്പ് വന്യജീവി സങ്കേതം (Peam Krasop sanctuary) , കോ കാപിക് റംസാര്‍ റിസര്‍വ് (Koh Kapik Ramsar reserve) എന്നീപ്രദേശങ്ങളില്‍ ഗവേഷകരെ അതിശയിപ്പെടുത്തുന്ന തരത്തിലുളള ജൈവവൈവിധ്യ ലോകമാണ് തെളിഞ്ഞത്. 

ഹെയ്‌റി നോസ്ഡ് ഒട്ടര്‍, സ്മൂത്ത് കോട്ട്ഡ് ഒട്ടര്‍ എന്നീ നീര്‍നായ ഇനങ്ങളെയും ലാര്‍ജ്-സ്‌പോട്ടഡ് സിവറ്റ്, ഫിഷിങ് കാറ്റ്, വവ്വാല്‍ ഇനങ്ങള്‍ എന്നിവയെയുമാണ് സര്‍വേയ്ക്കിടയില്‍ രേഖപ്പെടുത്തിയത്. പ്രദേശത്ത് കാണപ്പെടുന്നതായ ജീവജാലങ്ങളെയും സർവേയിൽ ഉൾപ്പെടുത്തിയെങ്കിലും കണ്ടൽക്കാടുകളിൽ ഇത്ര വലിയൊരു ജന്തുലോകം കംബോഡിയ ​ഗവേഷകർക്ക് മുന്നിൽ തുറക്കുമെന്ന് അവരും കരുതിയിരുന്നില്ല.

കുറച്ചുകൂടി ആഴത്തില്‍ പരിശോധിച്ചിരുന്നെങ്കിൽ പത്തുമടങ്ങ് അധികം ജൈവവൈവിധ്യം പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞേനെ എന്നാണ് സംഘത്തെ നയിച്ച സ്റ്റെഫനി റോഗ് പറയുന്നത്. ലവണാംശം കൂടിയ ജലത്തിലും കണ്ടലുകള്‍ക്ക് അതിജീവനം സാധ്യമാണ്. മറ്റുള്ളയ്ക്ക് ഇത് കഴിയില്ല എന്നതും കണ്ടലുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു. സുനാമി പോലുള്ള ദുരന്തങ്ങളില്‍ നിന്നും കണ്ടല്‍ക്കാടുകള്‍ സംരക്ഷണം നല്‍കുന്നു. 

അപൂര്‍വമായ ഫിഷിങ് കാറ്റ് തന്നെയാകാം ചിലപ്പോള്‍ കംബോഡിയന്‍ കണ്ടല്‍ക്കാടുകളില്‍ താരം. വളര്‍ത്തുപൂച്ചകളിൽ നിന്നും കുറച്ചുകൂടി വലിപ്പമുള്ളവയാണിവ. മറ്റ് പൂച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശക്തനുമാണ്. നീന്തല്‍വിദഗ്ധര്‍ കൂടിയാണീ പൂച്ചകള്‍. വളരെ അപൂര്‍വമായി മാത്രമേ ഇവയെ കാണാന്‍ കഴിയൂവെന്നും സര്‍വേയ്ക്കിടയില്‍ ഒരെണ്ണമാണ് ക്യാമറയില്‍ പതിഞ്ഞതെന്നും സ്റ്റെഫനി പറയുന്നു.

ഏഷ്യയില്‍ ഏറ്റവും അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ഹെയ്‌റി നോസ്ഡ് ഒട്ടറും കംബോഡിയന്‍ കണ്ടല്‍ക്കാടുകളുടെ ഭാഗമാണ്. ഇന്നിവയും ഭീഷണിയും നേരിടുന്നുണ്ട്. സംരക്ഷണ സംഘടനയായ ഫിഷിങ് കാറ്റ് എക്കോളജിക്കല്‍ എന്റര്‍പ്രൈസിന്റെ കൂടി സഹായത്തില്‍ നടത്തിയ സര്‍വേയില്‍ വനപ്രദേശങ്ങളിലെ ജലാശയങ്ങളില്‍ കാണുന്ന 74 ഇനം  മത്സ്യങ്ങളെയും 150 ഇനം പക്ഷികളെയും കാണാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. 150 പക്ഷിയിനങ്ങളില്‍ 15-ഉം ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ്. അതേസമയം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ 40 % വരുന്ന കണ്ടലുകളാണ് നഷ്ടമായതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 


 

Content Highlights: 700 different species discovered in cambodian manrgoves