ഇസ്രയേൽ ജയിലുകൾക്ക് കാവലായി ഇനി മുതലകൾ; തടവുചാട്ടം തടയാൻ പുതിയ നിയമവുമായി ഭരണകൂടം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ജറുസലേം: ഇസ്രയേലിലെ ജയിലുകളിൽനിന്നുള്ള തടവുചാട്ടം തടയുന്നതിനായി ജയിലിന് ചുറ്റും കാവലായി മുതലകളെ നിയോഗിക്കാൻ പുതിയ നിയമവുമായി സർക്കാർ. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സിൽമാൻ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് മാറ്റി 'സുരക്ഷാ ആവശ്യങ്ങൾക്കായി വളർത്താവുന്ന ജീവികൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഇതിന് നിയമപരമായ വഴിയൊരുങ്ങിയത്. തടവുകാർ രക്ഷപ്പെടുന്നത് തടയാൻ മുതലകളെ ഉപയോഗിക്കാനുള്ള നീക്കത്തെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സ്വാഗതം ചെയ്തു.

ഫ്ലോറിഡയിലെ 'അലിഗേറ്റർ അൽകാട്രാസ്' മാതൃകയിൽ തടവുകാർക്ക് ചുറ്റും മുതലകളെ കാവൽ നിർത്തണമെന്ന നിർദേശം കഴിഞ്ഞ ഡിസംബറിൽ ബെൻ ഗ്വിർ മുന്നോട്ടുവെച്ചിരുന്നു. ആദ്യഘട്ടത്തിൽ തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ വിന്യസിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് പോരാളികൾ ഉൾപ്പെടെയുള്ള നിരവധി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഇസ്രയേലിലെ പ്രധാന ജയിലുകളിൽ ഒന്നാണിത്. 

ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ മുതലകളെ വളർത്തുക. തുടക്കത്തിൽ ഈ നിർദേശത്തെ ഇസ്രയേൽ നേച്ചർ ആൻഡ് പാർക്സ് അതോറിറ്റി എതിർത്തിരുന്നെങ്കിലും പുതിയ നിയമഭേദഗതിയോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം.

Content Highlights: New Israeli law classifies crocodiles as captive-bred security animals., Proposed by National Security Minister Itamar Ben-Gvir to prevent escapes., Inspired by the Florida 'Alligator Alcatraz' model., Nile crocodiles to be deployed primarily at Ketziot prison., Managed directly by the Israel Prison Service under strict regulations.