‘രാത്രി കൊടുക്കുന്ന ബദാം, കടല എന്നിവയുടെ ശക്തിയിലാണ് പത്തും ഇരുപതും മണിക്കൂർ നിർത്താതെ പറക്കുന്നത്’

കഴിഞ്ഞ അധ്യായത്തിൽ ശെന്തുരുണിയിലെ സന്തോഷ് എന്ന ക്ലർക്ക് പോറ്റിയ പരുന്തിന്റെ കാര്യം പ്രസിദ്ധീകരിച്ച് വന്നതിന് ശേഷമാണ് ചില പ്രതികരണങ്ങൾ അവിടെനിന്നു ഫോണിലൂടെ വന്നത്. മുൻപ് ഡിവിഷനിൽ കൂടെ ജോലി ചെയ്തിരുന്ന പ്രമീള വിളിച്ച് പറഞ്ഞത് സന്തോഷ് സാറ് പാൻ പരാഗോ ഗുഡ്കയോ വായിൽ തിരുകുന്നതായി അറിവില്ലെന്നും ആ സ്റ്റേറ്റ്‌മെന്റ് ഉടനടി പിൻവലിക്കണമെന്നുമാണ്. ശെന്തുരുണി റെയ്ഞ്ചിൽത്തന്നെ ജോലി ചെയ്തിരുന്ന ജയലക്ഷ്മി വിളിച്ചതിന് ശേഷം വർത്തമാനം അവസാനിപ്പിക്കുന്നതിന് മുൻപായി എന്നും വൈകിട്ട് ഫയൽക്കെട്ടും ചുമ്മി പോയിരുന്ന സന്തോഷ് സാറ് തലയിണക്ക് പകരം അത് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. പോരാത്തതിന് അവിടെത്തന്നെ ജോലി ചെയ്തിരുന്ന ഗൗരവക്കാരനും എന്നാൽ ഉള്ളിൽ ദീനദയാലുവുമായ മീശയുടെ സുഹൃത്ത് ഫ്രാൻസിസ് ആണ് ഫയലുകൾ തീർപ്പാക്കാൻ അദ്ദേഹത്തെ കൈയയച്ച് സഹായിച്ചിരുന്നതെന്ന് ഒരു കരക്കമ്പിയും!
എന്നാൽ, സാക്ഷാൽ ശ്രീമാൻ സന്തോഷ് തന്നെ വിളിച്ച് പറഞ്ഞ രണ്ട് കാര്യങ്ങൾ കൂടി ചേർക്കാതിരുന്നാൽ അദ്ദേഹത്തോട് ചെയ്യുന്ന നീതികേടായിരിക്കും. എന്നും പരപരാ വെളിച്ചം പരക്കുമ്പോഴാണ് സുരേന്ദ്രനും ജോസും അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള പൊന്തക്കാടുകളിൽ ബാക്കി വന്ന കുപ്പികൾക്കായി തിരയുന്നത് എന്നാണ് ഞാനെഴുതിയതും എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതും. എന്നാൽ, അവർ വൈകിട്ട് സാധനം തീരുന്ന മുറയ്ക്ക് തമ്മിലറിയിക്കാതെ പാതിരാത്രിയിലും ഓരോരുത്തരായി അവിടെ പലപ്പോഴും പരിശോധന നടത്താറുണ്ടെന്നതാണ് അതിലൊന്ന്. ഘടാഘടിയന്മാരായ അണലിയും മൂർഖനും വെള്ളിക്കെട്ടനും ഒക്കെ രാപ്പാർക്കുന്ന ആ കുറ്റിക്കാട്ടിൽ ടോർച്ച് പോലും തെളിക്കാതെയെത്തി നിലം അരിച്ചുപെറുക്കുന്ന അവന്മാരുടെ ആയുസ്സിന്റെ വലിപ്പം അപാരം തന്നെയാണെന്നാണ് നമ്മുടെ നായകന്റെ അഭിപ്രായം.
Content Highlights: Insights into the high-stakes world of pigeon racing and Homer pigeon training., The ethical and legal complexities of keeping protected wildlife species like falcons., Personal anecdotes regarding the challenges of balancing animal care with human domestic life., Practical advice on how to handle neighborhood disputes regarding wildlife and bird ownership in 2026., The role of Forest Department officials in mediating complaints versus conservation duties.