വംശനാശ ഭീഷണിയിൽനിന്ന് തിരികെയെത്തിച്ച അറേബ്യൻ ഒറക്സ് | Eco Story

ജോർദാൻ, ഒമാൻ, യു.എ.ഇ., ബഹ്‌റിൻ, ഖത്തർ എന്നീ രാജ്യങ്ങളുടെയെല്ലാം ദേശീയമൃഗമാണ് അറേബ്യൻ ഒറക്‌സ്. ഇടത്തരം വലിപ്പമുള്ള ഒരു മാൻവർഗ്ഗ ജീവിയാണിത്. മുതുകിൽ ഒരു മുഴയും നീണ്ടുനിവർന്ന കൊമ്പുകളും ഇതിന്റെ സവിശേഷതയാണ്. 1800-കൾക്കു മുൻപ് ആയിരക്കണക്കിനു ഒറക്‌സുകൾ അറേബിയയിലെങ്ങും മേഞ്ഞുനടന്നിരുന്നു. മരുഭൂമിയിൽ കുന്തവും വാളും ഉപയോഗിച്ച് ഇവയെ വേട്ടയാടുക എളുപ്പമായിരുന്നില്ല. എന്നാൽ ആധുനിക വാഹനങ്ങളുടെയും ആയുധങ്ങളുടെയും വരവോടെ 1930-കളിൽ അറബി രാജകുമാരന്മാരും എണ്ണക്കമ്പനി ഗുമസ്തന്മാരും വാഹനങ്ങളും തോക്കും ഉപയോഗിച്ച് ഇവയെ വേട്ടയാടി. വേട്ടയിൽ ചില സമയങ്ങളിൽ മൂന്നൂറോളം വാഹനങ്ങൾ വരെ ഉപയോഗിച്ച അവസരങ്ങൾ ഉണ്ട്.
അറേബിയൻ ഉപഭൂഖണ്ഡ വംശജനായ ഈ ഒറക്‌സിന് 1970-കൾ ആയപ്പോഴേക്കും അതിന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ നീണ്ടുവളഞ്ഞ കൊമ്പുകൾ വേട്ടയാടുന്നവർക്ക് ട്രോഫികളായി കൊണ്ടുപോകാൻ പ്രിയപ്പെട്ടതായിരുന്നു. അതുകൂടാതെ കൊമ്പിന് അവിടുത്തെ നാട്ടുവൈദ്യങ്ങളിൽ ഔഷധഗുണങ്ങൾ ഉണ്ടെന്ന് കരുതിപ്പോന്നിരുന്നു. ഇറച്ചിക്കു വേണ്ടിയും ഒറക്‌സിനെ വേട്ടയാടുന്നത് ആ പ്രദേശങ്ങളിലെ ചില സംസ്കാരങ്ങളിൽ സമ്പത്തിന്റെയും പദവിയുടെയും പ്രതീകം കൂടിയായപ്പോൾ ഒറക്‌സ് വന്യതയിൽനിന്നു പൂർണ്ണമായി അപ്രത്യക്ഷമായി. ചില സ്വകാര്യ റിസർവുകളിലും മൃഗശാലകളിലും മാത്രം അവ ബാക്കിയായി.
Content Highlights: all things you need to know about arabian oryx, ecostory