റെക്കോഡിനരികെ വച്ച് റണ്ണൗട്ട്; നവീന്‍ ബാബുവിന് മുന്നിൽ ഇനി എന്ത്?

അപൂര്‍വമായ ഒരു റെക്കോഡ് തകര്‍ക്കാന്‍ നവീന്‍ പട്‌നായിക്കിന് കേവലം 70 ദിവസം കൂടി മതിയായിരുന്നു. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി ഭരണത്തില്‍ നിന്നിറങ്ങുമ്പോള്‍ 24 വര്‍ഷവും 96 ദിവസവുമാണ് അദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന നേട്ടം സിക്കിമിലെ പവന്‍ കുമാര്‍ ചാംലിങ്ങിന്റെ പേരില്‍ തന്നെ തുടരും. 24 വര്‍ഷവും 166 ദിവസവുമാണ് ചാംലിങ് മുഖ്യമന്ത്രിയായിരുന്നത്.
ചാംലിങ്ങിനെപ്പോലെ തുടര്‍ച്ചയായാണ് നവീനും മുഖ്യമന്ത്രിക്കസേരയിലിരുന്നത്. പാര്‍ട്ടിക്കുള്ളിലെ പടയാണ് ചാംലിങ്ങിനെ വീഴ്ത്തിയതെങ്കില്‍ നവീന്‍ പട്‌നായിക്കിന് എതിരായത് ജനങ്ങളുടെ വിധിയെഴുത്താണ്. ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും നവീന്‍ തിരിച്ചെത്തും എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ സംഘടനാബലവും ഭരണവിരുദ്ധവികാരവും കൊണ്ട് അപ്പാടെ ബി.ജെ.പി. തകര്‍ത്തു. നവീന്‍ മുഖ്യമന്ത്രിയായതിനുശേഷം മറ്റൊരു നേതാവിന്റെ പേരും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകേട്ടിരുന്നില്ല. കണക്കുകള്‍ പോലും അത് സമ്മതിക്കും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഒരു മോദിക്കാറ്റും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മത്സരത്തില്‍ വീശിയിരുന്നില്ല. എന്നാല്‍ ഇത്തവണ ബി.ജെ.പി. ദേശീയതലത്തില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ഒഡിഷയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പയറ്റുന്ന എവിടെയും തൊടാതെയുള്ള നില്‍പ്പ് പോലും നവീനെ രക്ഷിച്ചില്ല. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 61 സീറ്റ് നഷ്ടപ്പെട്ട ബിജു ജനതാദളിന് 51 സീറ്റ് മാത്രമാണ് നേടാനായത്. 147 അംഗ നിയമസഭയില്‍ ബി.ജെ.പി. 78 സീറ്റ് നേടി അധികാരത്തിലെത്തി. അതോടെ നവീന്‍ യുഗത്തിന് അര്‍ധവിരാമമായി.
Content Highlights: 24 year rule of naveen patnaik ends after the giant defeat of bjd in lok sabha election