കോഴഞ്ചേരി ഡിവിഷനെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം; രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും അന്തിമതീരുമാനമെടുക്കും

#Election Desk
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ സീറ്റ് ചര്‍ച്ചയില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. ഇതോടെ ജില്ലാപഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച കോഴഞ്ചേരി ഡിവിഷന്‍ ഇത്തവണ ബിജെപി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. എന്‍ഡിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പദ്മകുമാറും എ.എന്‍. രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് കോഴഞ്ചേരിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞതവണ കോഴഞ്ചേരി ഡിവിഷനില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ഓമനാ ദിവാകരന്‍ 9000-ലേറെ വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ബിഡിവൈഎസ് സംസ്ഥാന പ്രസിഡന്റ് പി.ആര്‍. രാഖേഷിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനം. മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം പ്രദീപ് അയിരൂരിനുവേണ്ടിയാണ് ബിജെപി കോഴഞ്ചേരി സീറ്റ് ആവശ്യപ്പെട്ടത്. ആനിക്കാട്, മലയാലപ്പുഴ, റാന്നി അങ്ങാടി എന്നിവ ബിഡിജെഎസ് മത്സരിക്കാന്‍ എന്‍ഡിഎയില്‍ ധാരണ ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ ബിജെപി 13 ഡിവിഷനിലും ബിഡിജെഎസ് നാല് ഡിവിഷനിലും മത്സരിക്കാനാണ് ധാരണ.

Content Highlights: Seat sharing talks for the Pathanamthitta District Panchayat elections hit a deadlock, with the decision now resting with state leadership. Candidate announcement delayed.