'ശബരിമല ഏശില്ല,കോൺഗ്രസിലെ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്, പുറത്ത് വന്നതിനേക്കാൾ വലുത് വന്നേക്കാം'

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പിൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പിൽ ഏശില്ല. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത ചിലത് നടന്നുവെന്നത് വസ്തുതയാണ്. ആ കാര്യത്തിൽ സർക്കാർ ശക്തമായ നിലപാടാണ് എടുത്തത്. ഈ സർക്കാർ അല്ലായിരുന്നെങ്കിൽ ഇത്ര കൃത്യതയോടെയുള്ള നടപടികൾ ഉണ്ടാകില്ലെന്ന് വിശ്വാസികൾ ഉറപ്പായി കരുതുന്നുണ്ട്. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് അതുകൊണ്ടാണ് വിശ്വാസികളുടെ പിന്തുണ ലഭിക്കുന്നത്. അത് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങൾ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. രണ്ടുകൂട്ടരും ഇക്കാര്യത്തിൽ ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമി മുസ്ലിം ബഹുജനങ്ങൾ തള്ളിയ ഒരു സംഘടനയാണ്. അവരെയാണ് യുഡിഎഫ് കൂട്ടുപിടിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി.
'കോൺഗ്രസിൽ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകൾ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാൽ. ഗൗരവമായി കാണേണ്ടതാണ്. നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയപാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെ ഭാഗത്ത്‌നിന്ന് വരുന്നുവെന്ന് ആലോചിക്കണം.
നിരവധി കാര്യങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും വന്നേക്കാമെന്നാണ് നാം കാണേണ്ടതാണ്. ലൈംഗിക വൈകൃത കുറ്റവാളികളെ നാടിന് മുന്നിൽ വന്ന് നിന്ന് വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല' മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെതിരായ രണ്ടാം പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി ആയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ട്. അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറയുകയാണ്ടായി.
Content Highlights: Kerala CM Pinarayi Vijayan expresses strong confidence in LDF`s historic win in local body elections,