ബിജെപി പ്രചാരണവാർത്ത നിഷേധിച്ച് എസ്. രാജേന്ദ്രൻ: 'ഞാൻ ഒരു മുന്നണിയിലും ഇല്ല, സിപിഎമ്മിലേക്ക് തിരിച്ചുവരവ് ആലോചിച്ചിട്ടില്ല'

തൊടുപുഴ: ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പുപ്രചാരണം നടത്തിയെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ നിഷേധിച്ച് സിപിഎമ്മിൽനിന്ന് സസ്പെൻഡുചെയ്യപ്പെട്ട മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് സഹായിച്ചവർ ഇപ്പോൾ വിവിധ മുന്നണികളുടെ ഭാഗമായി മത്സരിക്കുന്നുണ്ട്. സഹായിച്ചവരെ തിരിച്ചു സഹായിക്കുന്നത് കുറവായിക്കാണുന്നില്ല. താൻ ഇപ്പോൾ ഒരുപാർട്ടിയിലും അംഗമല്ല. ഒരു മുന്നണിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങിയിട്ടില്ല. സിപിഎമ്മിലേക്ക് തിരിച്ചുവരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹവും രാജേന്ദ്രൻ നിഷേധിച്ചു. 15 വർഷം സിപിഎം എംഎൽഎ ആയിരുന്ന രാജേന്ദ്രനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ. രാജക്കെതിരേ പ്രവർത്തിച്ചു എന്നാരോപിച്ചാണ് പാർട്ടിയിൽനിന്ന് സസ്പെൻഡുചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സസ്പെൻഷൻ അവസാനിച്ചെന്നും രാജേന്ദ്രന് തിരിച്ചെത്താമെന്നും പാർട്ടിനേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല.
Content Highlights: Former CPM MLA S. Rajendran denies campaigning for BJP. He`s not a member of any party and hasn`t returned to CPM. Read more.