ഉത്തരവ് വൈകി, വോട്ട് ചെയ്യാതെ ഡ്യൂട്ടിക്ക് കയറേണ്ടിവന്നു; അവസാന നിമിഷം നിയമിച്ച 20% ഉദ്യോഗസ്ഥർക്ക് അവസരം നഷ്ടം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

അടിമാലി: ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ചുമതലകൾ ലഭിച്ച ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്ന് അക്ഷേപം. തിരഞ്ഞെടുപ്പ് ചുമതല ഉത്തരവ് വൈകി ലഭിച്ച ഒരു വിഭാഗം ഉദ്യോഗസ്ഥർക്കാണ് ജില്ലയിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരം നഷ്ടമായത്.

ജില്ലയിൽ ആദ്യഘട്ടത്തിൽ 4768 റിസർവ് ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ 1192 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 73 എണ്ണം നഗരസഭകളിലും 1119 ബുത്തുകൾ പഞ്ചായത്തിലുമാണ്. അന്തിമ ഘട്ടത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടതോടെ 20 ശതമാനത്തോളം ജീവനക്കാരെ കണ്ടെത്തി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചുമതല നൽകുകയായിരുന്നു. ഇവർക്കാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനുവേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനും, വോട്ട് ചെയ്യുന്നതിനും സമയം കിട്ടി.

ഡിസംബർ ആറുവരെയായിരുന്നു തപാൽ വോട്ടിന് അപേക്ഷിക്കാനുള്ള സമയപരിധി. ഏഴാം തീയതിയും ഉത്തരവ് ലഭിച്ചവർ ഒട്ടേറെയുണ്ട്. ഇതു സംബന്ധിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ ജില്ലാ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടർമാർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.

നാടിന് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് വെട്ട് ചെയ്യാൻ അവസരമില്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. ഇനിയെങ്കിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.

Content Highlights: Many Idukki election officials missed their chance to vote due to delayed duty orders. Discover the issues and affected areas. Read now!