1803 വോട്ടർമാർ, 41 സ്ഥാനാർഥികൾ; തിരഞ്ഞെടുപ്പ് പോരിന് തയ്യാറായി ഇടമലക്കുടി, വോട്ടെടുപ്പ് സുരക്ഷിതമാക്കാൻ ആർആർടി

ഇടമലക്കുടി | File Photo: Abhilash S Nair/Mathrubhumi
ഇടമലക്കുടി | File Photo: Abhilash S Nair/Mathrubhumi

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയില്‍ തിരഞ്ഞെടുപ്പിലുള്ളത് ആകെ 1803 വോട്ടര്‍മാരും 41 സ്ഥാനാര്‍ഥികളും. ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാര്‍ഡ് കൂടി ചേര്‍ത്ത് ഇപ്പോള്‍ 14 വാര്‍ഡുകളാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിപഞ്ചായത്തിലുള്ളത്. 14 വാര്‍ഡുകളും പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.

893 സ്ത്രീവോട്ടര്‍മാരും 910 പുരുഷ വോട്ടര്‍മാരുമാണുള്ളത്. 20 സ്ത്രീകളും 21 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. മീന്‍കുത്തികുടി,നൂറാടികുടി, പരപ്പയാര്‍കുടി, തെക്കേഇഡലിപ്പാറകുടി, സൊസൈറ്റികുടി, അമ്പലപ്പടികുടി, കവക്കാട്ടുകുടി എന്നീ വാര്‍ഡുകള്‍ വനിതാസംവരണമാണ്. 14 പോളിങ് ബൂത്തുകളിലേക്കും കൂടി ഏകദേശം 56 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്.

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡാണ് 2010 ല്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത്. 2010 മുതല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കിലോമീറ്ററുകളോളം നടന്നു വേണം പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സ്റ്റേഷനുകളിലെത്താന്‍.

ഇടമലക്കുടിയിലെ പ്രതികൂലകാലാവസ്ഥകണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഏഴ് സെക്ടറല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കും. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പിന്‌ പോളിങ് ബൂത്തില്‍ താല്ക്കാലിക ഫെന്‍സിങ്, വനംവകുപ്പിലെ ആര്‍ആര്‍റ്റിയുടെ സേവനം എന്നിവ ഉറപ്പുവരുത്തും.

Content Highlights: Idamalakkudy, Kerala`s only ST Grama Panchayat, gears up for elections with 1803 voters and 41 candidates across 14 wards. Learn more about the electoral process in this unique tribal village.