‘ഓൻ പെണ്ണല്ല ആണാണ്.. ആരിഫയല്ല നമ്മുടെ ആരിഫ്...’ , നായനാർ തിരുത്തി

പെട്ടെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാർ തിരുത്തി ‘ഓൻ പെണ്ണല്ല ആണാണ്.. ആരിഫയല്ല നമ്മുടെ എ.എം. ആരിഫ്.’ 1990-ൽ നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അരൂക്കുറ്റിയിലെ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനത്തിനിടെയായിരുന്നു ഇ.കെ. നായനാർ അബദ്ധത്തിൽപ്പെട്ടതും സ്വതസിദ്ധമായ ശൈലിയിൽ മാറ്റിപ്പറഞ്ഞതും.
കൺവെൻഷൻ ഉദ്ഘാടനത്തിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ നോട്ടീസിലെ പേര് ആരിഫ് എന്നത് ആരിഫ എന്നാണ് അദ്ദേഹം വായിച്ചത്. ആരിഫയെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുമ്പോഴാണ് ആരിഫ് കടന്നുവന്നത്. ഉടനെ മുഖ്യമന്ത്രി തിരുത്തി -മൂന്നു തവണ എംഎൽഎയും എംപിയുമായ എ.എം. ആരിഫ് ഓർക്കുന്നു.
Don’t Miss: ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തിരഞ്ഞെടുപ്പ് കാലം; ആദ്യ തിരഞ്ഞെടുപ്പിന്റെ ഓർമകൾ പങ്കുവെച്ച് എ.എ. ഷുക്കൂർ
‘24-ാം വയസ്സിൽ ആദ്യവർഷ എൽഎൽബിക്കു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐയിൽ പ്രവർത്തിക്കുന്ന എനിക്ക് അരൂക്കുറ്റി പിടിക്കാനുള്ള ചുമതല നൽകിയത്. കോൺഗ്രസ് കോട്ടയിൽ മുതിർന്ന നേതാവ് കെ.സി. അബ്ദുൾ കരീമായിരുന്നു യുഡിഎഫ് സ്ഥാനാർഥി. മീശമുളയ്ക്കാത്ത പയ്യൻ ജയിച്ചിട്ടെന്തുചെയ്യാനെന്നായിരുന്നു അന്ന് എതിർപ്രചാരണം. പരിചയസമ്പന്നനായ സ്ഥാനാർഥിയെ മറികടക്കാൻ അന്നു ജനങ്ങളിലേക്കിറങ്ങുകമാത്രമായിരുന്നു രക്ഷ.
മൊബൈൽ ഫോൺ ഒന്നുമില്ലാത്ത കാലത്ത് ചുവരെഴുത്തും അനൗൺസ്‌മെന്റും ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകളും മാത്രമായിരുന്നു പ്രചാരണായുധങ്ങൾ. ഓരോ ദിവസവും 200-300 വീടുകൾവരെ കയറിയിറങ്ങി.
മുസ്‌ലിംവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായി. അതിനെയെല്ലാം ജനങ്ങൾക്കിടയിലിറങ്ങിയാണു നേരിട്ടത്. അരൂക്കുറ്റിക്കുപുറമേ പാണാവള്ളിയും പെരുമ്പളവും ഉൾപ്പെട്ട ഡിവിഷനിൽനിന്ന് 3,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതിനുശേഷം 2006-ലാണ് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ ആത്മവിശ്വാസമാണ് നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഗുണമായത്.’
Content Highlights: AM Arif MP Recalls EK Nayanar's Humorous Gaffe and His First Major Victory from 'Congress Fort' Arookutty in 1990