കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ;IC ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെതിരേ NM വിജയന്റെ കുടുംബം

#ന്യൂസ് ഡെസ്ക്
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ | ഫോട്ടോ: ശ്രീജിത്ത്.പി.രാജ് \ മാതൃഭൂമി
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ | ഫോട്ടോ: ശ്രീജിത്ത്.പി.രാജ് \ മാതൃഭൂമി

സുൽത്താൻബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ ബത്തേരിയിൽ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരേ പരാമർശവുമായി ആത്മഹത്യചെയ്ത ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. മകൻ വിജേഷും മരുമകൾ പദ്മജയുമാണ് സാമൂഹികമാധ്യമത്തിൽ കുറിപ്പുമായെത്തിയത്.

പ്രിയങ്കാഗാന്ധി അന്ന് നൽകിയ വാക്കിന് ഇത്രയും വിലയാണോ ഉണ്ടായിരുന്നതെന്ന ചോദ്യത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. പ്രിയങ്കാഗാന്ധി വീട്ടിലെത്തി സന്ദർശിച്ചപ്പോൾ നീതി ഉറപ്പാക്കുമെന്നും എൻ.എം. വിജയന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെ മാറ്റിനിർത്തുമെന്നും വാക്കുനൽകിയിരുന്നു. മരണത്തിന് കാരണക്കാരനായി പോലീസ് കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയായി വാഴിക്കാൻ തയാറെടുക്കുന്നുവെന്ന് കേൾക്കുമ്പോൾ തകരുന്നത് തങ്ങളുടെ അവസാനപ്രതീക്ഷയാണെന്നും കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തുപറഞ്ഞിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും ഐ.സി. ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണെന്നും ഈ നീക്കം മാപ്പില്ലാത്ത ചതിയാണെന്നും പറയുന്ന കുറിപ്പ് കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ എന്നുപറഞ്ഞാണ് അവസാനിപ്പിക്കുന്നത്. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച്, പാർട്ടിക്കാർ ഇല്ലാതാക്കിയ വ്യക്തിയാണ് എൻ.എം. വിജയനെന്നും പാർട്ടിയിലും പ്രിയങ്കാഗാന്ധിയടക്കമുള്ള നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് കുറിപ്പെഴുതിയതെന്നും പദ്മജ പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിർത്തുമെന്നുപറഞ്ഞിട്ട് കുടുംബത്തിന്റെ കണ്ണുനീരിന് ഒരുവിലയും കല്പിക്കാതിരിക്കുകയാണ് ചെയ്തതെന്നും മറ്റ് പ്രേരണയാലല്ല, കുടുംബത്തിനുവേണ്ടിയാണ് സംസാരിക്കുന്നതെന്നും പദ്മജ പറഞ്ഞു.

Content Highlights: N.M. Vijayan's family opposes I.C. Balakrishnan's candidacy in Sultan Bathery., Allegations of betrayal regarding promises made by Priyanka Gandhi., Police charge sheet identifies I.C. Balakrishnan in connection to the suicide case., The family expresses loss of faith in party leadership.