‘മാക്സി ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ല, പപ്പടംപോലെപൊടിക്കും’; വിവാദമായി മുഹമ്മദ് ഷിയാസിന്റെ സംഭാഷണം

തോപ്പുംപടി: കൊച്ചി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസ് നടത്തിയ ഫോൺസംഭാഷണം വിവാദമാകുന്നു. സ്വകാര്യ യുറ്റ്യൂബ് ചാനലിലാണ് മുഹമ്മദ് ഷിയാസിന്റെ ഫോൺസംഭാഷണം പുറത്തുവിട്ടത്. എതിർ സ്ഥാനാർഥിയായ കെ.ജെ. മാക്സിയെക്കുറിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.
‘മാക്സിയെ പപ്പടംപോലെ പൊടിക്കു’മെന്നാണ് സംഭാഷണത്തിലുള്ളത്. ‘മാക്സി ഒരു സ്ഥാനാർഥിയേ അല്ലെന്നും ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ലെന്നും’ സംഭാഷണത്തിലുണ്ട്. സംഭവം വിവാദമായതോടെ വിവാദ പരാമർശങ്ങൾ യുറ്റ്യൂബ് ചാനലിൽനിന്ന് എഡിറ്റ് ചെയ്ത് നീക്കിയിരുന്നു.
എന്നാൽ നേരത്തേ ഡൗൺലോഡ് ചെയ്ത വീഡിയോ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷിയാസിന്റെ സംഭാഷണത്തിനെതിരേ പ്രതിഷേധവുമായി കൊച്ചിയിലെ എൽ.ഡി.എഫ്. കമ്മിറ്റി രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷിയാസിന്റെ സംസാരം മോശമായ രീതിയിലായിരുന്നുവെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. മാക്സിയും പറഞ്ഞു.
‘പപ്പടംപോലെ പൊടിക്കുമെന്ന് പറയുന്നത് ശരിയായ രീതിയല്ല. എന്നെ തകർക്കുമെന്നാണ് ആ പറയുന്നത്. ആണുങ്ങളുമായി മത്സരിച്ചില്ലെന്ന് പറയുന്നതും ശരിയല്ല. ഞാൻ രണ്ടുതവണ മത്സരിച്ചതും കോൺഗ്രസിലെ പ്രധാന നേതാക്കളുമായാണ്. ആദ്യത്തെയാൾ മുൻമന്ത്രിയായിരുന്നു. രണ്ടാമത്തെയാൾ കൊച്ചിയുടെ മേയറായിരുന്നു. ഇത്തരം നിലവാരം കുറഞ്ഞ പരാമർശങ്ങൾ ജനാധിപത്യരീതിക്ക് ചേർന്നതല്ല.’ എന്നും കെ.ജെ. മാക്സി പറഞ്ഞു.
എതിർ സ്ഥാനാർഥിയെ ആക്ഷേപിക്കുന്ന വിധത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണസമയത്തെല്ലാം ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്നു. സ്വകാര്യ സംഭാഷണം എടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുവാൻ ശ്രമിക്കുകയാണ് സി.പി.എമ്മുകാർ. പരാജയഭീതി കൊണ്ടാണ് ഇങ്ങനെ അവർ വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UDF candidate Mohammed Shiyas sparks controversy with leaked phone recording. Derogatory remarks made against LDF candidate KJ Maxi during the 2026 election campaign. LDF committee and KJ Maxi condemn the language used as undemocratic. Mohammed Shiyas denies the allegations, claiming the video is politically motivated by CPM. The incident highlights rising political tensions in the Kochi constituency.