'ഓടിരക്ഷപ്പെടുന്ന ദൃശ്യം പുറത്തുവിട്ടാല്‍ പ്രചാരണം അവസാനിപ്പിക്കും'; വെല്ലുവിളിയുമായി രാഹുല്‍

പാലക്കാട്: കയ്യിൽ നീല നിറത്തിലുള്ള പെട്ടിയുമായിട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം. ഹോട്ടലിൽ റെയ്ഡ് നടക്കുമ്പോൾ താൻ പിറകുവശത്തുകൂടി ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഓടി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. പിൻവാതിലിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
താനും ഷാഫി പറമ്പിലും അങ്ങോട്ടുമിങ്ങോട്ടും വസ്ത്രം മാറിയിടാറുണ്ടെന്നും തങ്ങളൊക്കെ അങ്ങനെയുള്ള ബന്ധമുണ്ടെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനുള്ള തീയതി നീട്ടിയതിനാൽ പിടിച്ചുനിൽക്കാനാണ് എതിർപാർട്ടിക്കാർ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.അവർക്കെല്ലാം പിടിച്ചുനിൽക്കണ്ടേ. അല്ലെങ്കിൽപ്പിന്നെ കത്തുവിവാദം ഒന്നുകൂടിയെടുക്കണമെന്നും രാഹുൽ പരിഹസിച്ചു.
"ഇവിടെ കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ജയിക്കാനുള്ള ശ്രമം നടക്കുകയല്ലേ? കൃഷ്ണകുമാറിനെ ജയിപ്പിക്കാനുള്ള പണിയാണ് ഇവിടെ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. ചിഹ്നം വരെ ഡമ്മിയാക്കി. പിന്നെയാണ് ഇത്. ഏതെങ്കിലും സി.പി.എം പ്രവർത്തകന് അവന്റെ ചിഹ്നത്തിൽ കുത്തണമെന്നുള്ള തീരുമാനത്തിലെത്തിയോ? ഈ പെട്ടി പോലീസ് പരിശോധിക്കണം. ഇതിനകത്ത് പണമുണ്ടായിരുന്നുവെന്ന് പോലീസ് തെളിയിക്കണം. ശാസ്ത്രീയ പരിശോധന നടത്തണം. ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെ സി.സി.ടി.വി പരിശോധിച്ച് ഈ പെട്ടി അവിടെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ചില്ലിക്കാശില്ലാത്തവന്റെ കോൺഫിഡൻസ് നിങ്ങൾക്ക് മനസിലാവില്ല. ഇവിടെ ഫ്ളെക്സ് ബോർഡ് വെയ്ക്കാൻ പൈസയില്ലാതിരിക്കുകയാണ്. അപ്പോഴാണ് പെട്ടി നിറയെ പൈസയുമായി ഞാനിരിക്കുന്നുവെന്ന് പറയുന്നത്." രാഹുലിന്റെ വാക്കുകൾ.
അല്ലങ്കിൽത്തന്നെ ഈ ട്രോളിയിൽ എത്ര പൈസ വെയ്ക്കാനാവും? ബി.ജെ.പിയ്ക്കകത്തെ ഭിന്നതയാണ് കൊടകര കുഴൽപ്പണക്കേസിലെന്ന് പറഞ്ഞു, രണ്ടുദിവസത്തിനുള്ളിൽ കാര്യങ്ങൾ പുറത്തുവന്നോ? സി.പി.എമ്മിനകത്തെ ഭിന്നതകൾ പുറത്തുവരും. താൻ ഒന്നും കാടടച്ച് പറയാറില്ല. വന്ന അന്നുമുതൽ വ്യക്ത്യാധിക്ഷേപമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ആദ്യം പെട്ടി പിടിത്തക്കാരനാക്കി, ഇപ്പോൾ ട്രോളി പിടിത്തക്കാരനും. ഒരു പുരോഗമനമൊക്കെ ആയിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Content Highlights: Rahul Mamkootathil Press Meet about Palakkad Raid and By-Election 2024