പാലക്കാട്ടെ പ്രചാരണം 'പെട്ടി'യിൽ മാത്രം ഒതുങ്ങില്ല, കൃഷ്ണദാസിന്റെ നിലപാടിനെ പിന്തുണച്ച് MV ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ (ഫയല്‍ചിത്രം)
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ (ഫയല്‍ചിത്രം)

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ മാത്രം ഒതുക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹത്തിന്റെ പ്രസ്താവന കൃഷ്ണദാസിന്റേതിന് സമാനമാണെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി നയം വ്യക്തമാക്കിയത്. 

പെട്ടിയല്ല വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞിരുന്നു. 

പെട്ടിവിഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്നാല്‍ അതുമാത്രമേ ചര്‍ച്ച ചെയ്യൂ എന്നതല്ല പാര്‍ട്ടിയുടെ നയം. പാലക്കാട്ടെ പെട്ടി പ്രശ്‌നം കുഴല്‍പ്പണത്തിന്റെ പ്രശ്‌നം തന്നെയാണ്. ആ പ്രശ്‌നത്തോടൊപ്പം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളിലുമുള്ള പ്രശ്‌നം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാകും, ഗോവിന്ദന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നിനുപുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വരും. അത് നേരിടാന്‍ തയ്യാറാകണം. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും എല്ലാക്കാലത്തും ഇടതുപക്ഷം ചര്‍ച്ച ചെയ്തിട്ടുണ്ട്, ചര്‍ച്ച ചെയ്യുന്നുണ്ട്, ഇനിയും ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും, പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.  

Content Highlights: mv govindan on palakakd byelection 2024 suit case scam