തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്, തോല്‍വി ആത്മപരിശോധനയ്ക്കുള്ള അവസരം- സി. കൃഷ്ണകുമാര്‍

സി.കൃഷ്ണകുമാര്‍ | ഫോട്ടോ: മാതൃഭൂമി
സി.കൃഷ്ണകുമാര്‍ | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: തങ്ങൾക്ക് ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. അടുത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനും അസംബ്ലി തിരഞ്ഞെടുപ്പിനുമുള്ള ആത്മപരിശോധനയ്ക്കുള്ള വേദിയായി ഈ തിരഞ്ഞടെുപ്പിനെ മാറ്റുമെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു. 

'അടിസ്ഥാന വോട്ട് നിലനിര്‍ത്തിയിട്ടുണ്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് 40,000 വോട്ടാണ്. അതേ വോട്ട് ഇന്നും കിട്ടിയിട്ടുണ്ട്. ശ്രീധരന്‍ സര്‍ മത്സരിച്ച സമയത്ത് രാഷ്ട്രീയത്തിന് അതീതമായി, ലോകമെമ്പാടും ആരാധിക്കുന്ന അദ്ദേഹത്തിനെ പോലൊരാള്‍ക്ക് പേഴ്‌സണല്‍ വോട്ട് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 43,000 വോട്ട് കിട്ടി. 3,000 വോട്ടിന്റെ കുറവ് വന്നിട്ടുണ്ട്. അത് ഞങ്ങള്‍ പരിശോധിക്കും. ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി മാറിയിട്ടുണ്ടെങ്കില്‍ ഈ തിരിച്ചടിയൊന്നും ഞങ്ങളെ ബാധിക്കില്ല', സി.കൃഷ്ണകുമാര്‍ പറഞ്ഞു.

നഷ്ടമായത് സിറ്റിങ് സീറ്റൊന്നും അല്ലല്ലോയെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നത് കേട്ടാല്‍തോന്നും സിറ്റിങ് സീറ്റില്‍ ബി.ജെ.പി പരാജയപ്പെട്ടെന്ന്. കഴിഞ്ഞ മൂന്ന് തവണ യു.ഡി.എഫ് ജയിച്ച അസംബ്ലി മണ്ഡലത്തില്‍ തങ്ങള്‍ രണ്ടാം സ്ഥാനത്താണുണ്ടായിരുന്നതെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: bjp will make its comeback in palakkad says c krishnakumar