ബിഹാറിൽ മെലിഞ്ഞുമെലിഞ്ഞ് കോണ്‍ഗ്രസ്; ദയനീയ പരാജയത്തിന്‍റെ ആഴക്കയത്തിൽ

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI
ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI

പട്ന: 2020-ല്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായ മഹാസഖ്യത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പാര്‍ട്ടിയെന്ന ദുഷ്‌പേരുണ്ടായിരുന്നു കോണ്‍ഗ്രസിന്. അത് ഇത്തവണ കോണ്‍ഗ്രസ് തിരുത്തിയിട്ടുണ്ട്; മോശം പ്രകടനം എന്നതില്‍നിന്ന് അതിദയനീയ പ്രകടനം എന്നതിലേക്കാണ് ആ മാറ്റം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ തേരോട്ടത്തില്‍ ആര്‍ജെഡിയടക്കമുള്ള ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ പകുതിയായി ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നിലേക്കാണ് ചുരുങ്ങിയത്. 61 സീറ്റുകളില്‍ മത്സരിച്ച രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിക്ക് ജയിക്കാനായത് രണ്ട് സീറ്റുകളില്‍ മാത്രം. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റുകള്‍ നേടിയിരുന്നു.

ഓരോ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിഹാറില്‍ കോണ്‍ഗ്രസ് മെലിഞ്ഞുമെലിഞ്ഞു വരികയാണ്. രാഹുല്‍ ഗാന്ധിയുടെ 'വോട്ടുര്‍ അധികാര്‍ യാത്രയും തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയുള്ള പ്രചാരണങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും വേണം കരുതാന്‍. രാഹുലിന്റെ യാത്രയില്‍ കണ്ട ആളും ആരവവും വോട്ടായില്ല.

2015-ല്‍ 41 സീറ്റുകളില്‍ മത്സരിച്ച് 27 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. 2020-ല്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചു. കിട്ടിയത് 19 സീറ്റുകള്‍ മാത്രം. ഇത്തവണ 61 ഇടത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് രണ്ടിടത്ത് മാത്രമാണ് പാർട്ടി ലീഡ് ചെയ്യുന്നത്.

ബിഹാറില്‍ ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസ് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയേക്കാളും ചുരുങ്ങിയ നിലയിലെത്തിയിട്ടുണ്ട്. ബീഹാറിലെ 243 നിയോജകമണ്ഡലങ്ങളിലും ദുര്‍ബലമായ സംഘടനാ ശൃംഖലയാണ് കോണ്‍ഗ്രസിനുള്ളത്. ജനങ്ങളെ സംഘടിപ്പിക്കുന്നതിനും വോട്ടര്‍മാരിലേക്ക് എത്തുന്നതിനും പാര്‍ട്ടി ആര്‍ജെഡിയുടെ താഴെത്തട്ടിലുള്ള സംവിധാനങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പ്രാദേശികമായി സ്വാധീനം ചെലുത്താനോ വ്യക്തമായ രാഷ്ട്രീയ നിലപാട് രൂപീകരിക്കാനോ കഴിവുള്ള ഒരു നേതാവ് കോണ്‍ഗ്രസിനില്ലാത്തതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.

1990-ല്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുടെ കീഴിലായിരുന്നു സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസാനകാലത്തെ നേതൃത്വം. അതിനുശേഷം, സംഘടനാപരമായ തളര്‍ച്ചയും നേതൃശൂന്യതയും മൂലം പാർട്ടിയുടെ സ്വാധീനം ക്രമേണ കുറഞ്ഞുവരികയായിരുന്നു.

സ്വന്തം സഖ്യത്തിനുള്ളില്‍ത്തന്നെയുള്ള തര്‍ക്കങ്ങള്‍ക്ക് പുറമേ വിഭാഗീയതയും സംസ്ഥാന ഘടകത്തിലെ അനൈക്യവും പാര്‍ട്ടിയെ അലട്ടിക്കൊണ്ടിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഏകോപനത്തിലുമുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും പ്രചാരണത്തില്‍ മുഴച്ചുനിന്നിരുന്നു.

Content Highlights: Explore the dramatic decline of the Indian National Congress in Bihar`s recent elections.