ഡല്‍ഹിയില്‍ സി.പി.എം നോട്ടയുടെ പിന്നില്‍; സി.പി.ഐയുടെ മലയാളി സ്ഥാനാര്‍ഥിക്ക് 618 വോട്ട്

ഷിജോ വര്‍ഗീസ്, തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് സി.പി.എം. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റര്‍ | Photo: Special Arrangement, Facebook/ CPIM Delhi
ഷിജോ വര്‍ഗീസ്, തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് സി.പി.എം. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റര്‍ | Photo: Special Arrangement, Facebook/ CPIM Delhi

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും നോട്ടയേക്കാള്‍ പിറകില്‍. പോള്‍ചെയ്യപ്പെട്ടതില്‍ 0.01% വോട്ടുകള്‍ മാത്രമാണ് സി.പി.എം. നേടിയത്. സി.പി.ഐ 0.02% വോട്ടുകള്‍ നേടി. 0.57% വോട്ടുകളാണ് നോട്ടയില്‍ പോള്‍ ചെയ്യപ്പെട്ടത്.

വികാസ് പുരി മണ്ഡലത്തില്‍ മത്സരിച്ച മലയാളിയായ സി.പി.ഐയുടെ സ്ഥാനാര്‍ഥി ഷിജോ വര്‍ഗീസിന് 618 വോട്ടുകള്‍ ലഭിച്ചു. ബദര്‍പുരില്‍ മത്സരിച്ച സി.പി.എം. സ്ഥാനാര്‍ഥി ജഗദീഷ് ചന്ദിന് 367 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വികാസ്പുരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍, ബദര്‍പുരില്‍ എ.എ.പി. സ്ഥാനാര്‍ഥിയാണ് എം.എല്‍.എയായത്.

ദ്വാരകയില്‍ മത്സരിച്ച മറ്റൊരു മലയാളി ജി. തുളസീധരന് 58 വോട്ടുകളാണ് ലഭിച്ചത്. പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് തുളസീധരന്‍ മത്സരിച്ചത്. ഇവിടെ ബി.ജെ.പിയുടെ പ്രദ്യുമ്ന്‍ സിങ് രജ്പുത് വിജയിച്ചു.

ആദര്‍ശ് നഗറില്‍ സി.പി.ഐ. സ്ഥാനാര്‍ഥി സഞ്ജീവ് കുമാര്‍ റാണ 133 വോട്ടുകള്‍ നേടി. കരാവല്‍നഗറില്‍ സി.പി.എം. സ്ഥാനാര്‍ഥി 457 വോട്ടുകളും കോണ്ട്‌ലിയില്‍ സി.പി.ഐ (എം.എല്‍) സ്ഥാനാര്‍ഥി അമര്‍ജീത് പ്രസാദ് 100 വോട്ടുകളും നേടി. മുണ്ട്കയില്‍ ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥി മഹാവിറിന് 94 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

നെരേലയില്‍ സി.പി.ഐ.(എം.എല്‍) സ്ഥാനാര്‍ഥിയായ അനില്‍കുമാര്‍ സിങ് 328 വോട്ടാണ് നേടിയത്. ഓക്ലയില്‍ മത്സരിച്ച സി.പി.ഐ. സ്ഥാനാര്‍ഥി മുഹമ്മദ് ഇന്‍സമാമുള്‍ ഹസന്‍ 259 വോട്ടുകള്‍ നേടി. ഇതേമണ്ഡലത്തില്‍ എസ്.യു.സി.ഐ. സ്ഥാനാര്‍ഥിയായ റിസ്വാന ഖത്തൂണ്‍ 221 വോട്ടുനേടി.

പാലം മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാര്‍ഥി ദിലീപ് കുമാറിന് 326 വോട്ടുകളാണ് ലഭിച്ചത്. സാദര്‍ ബസാറിലെ എസ്.യു.സി.ഐ. സ്ഥാനാര്‍ഥി ആശാ റാണിക്ക് 184 വോട്ടുലഭിച്ചു. വാസിര്‍പുരിലെ സി.പി.ഐ സ്ഥാനാര്‍ഥി ദേവേന്ദര്‍ കുമാറിന് 190 വോട്ടുകളാണ് ലഭിച്ചത്.

Content Highlights: CPI and CPM received negligible votes in Delhi Assembly elections