മൂന്നിടത്തും BJP മുഖ്യമന്ത്രിമാരെ നിശ്ചയിക്കുക 2024 മുന്നില്‍ക്കണ്ട്, പുതുമുഖങ്ങളും പരിഗണനയില്‍

മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI
മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI

ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഗുണകരമാകുംവിധം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ ബി.ജെ.പി. മൂന്നു സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രനേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നാലരമണിക്കൂറോളം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിസ്ഥാനാര്‍ഥികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവരും പങ്കെടുത്തു. ഇതിന് പിന്നാലെ അമിത് ഷായും നഡ്ഡയും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി,ജെ.പി. അധ്യക്ഷന്മാരുമായും ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാരെ കുറിച്ച് ഷായും നഡ്ഡയും സംസ്ഥാന അധ്യക്ഷന്മാരോട് വിവരങ്ങള്‍ തേടിയെന്നാണ് സൂചന.

മൂന്ന് സംസ്ഥാനങ്ങളിലേക്കും ബി.ജെ.പി. ഉടന്‍തന്നെ നിരീക്ഷകരെ നിയമിച്ചേക്കും. ഇവര്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. 

മധ്യപ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാര്‍ഥികളില്‍ ഒരാള്‍. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയ എന്നിവരും മുഖ്യമന്ത്രിസ്ഥാനാര്‍ഥികളാണ്.

മുന്‍മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അര്‍ജുന്‍ രാം മേഘ്‌വാള്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷി, മഹന്ത് ബാലക് നാഥ്, ദിയാ കുമാരി തുടങ്ങിയവരാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍.

ഛത്തീസ്ഗഢില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്, സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, പ്രതിപക്ഷ നേതാവായിരുന്ന ധരംലാല്‍ കൗശിക്, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഒ.പി. ചൗധരി എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 


 

Content Highlights: bjp decide chiefministers of rajastan,madhyapradesh,chhattisgarh with an eye on 2024 loksabhapolls