തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ചന്നിയുടെ വിവാദ പരാമര്‍ശം

Charanjit Channi | Photo: Kamal Kishore| PTI Photo
Charanjit Channi | Photo: Kamal Kishore| PTI Photo

ഞ്ചാബില്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വിവാദമായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ പരാമര്‍ശം. യുപിയിലും ബിഹാറിലും ഡല്‍ഹിയിലുമുള്ളവര്‍ പഞ്ചാബില്‍ വന്ന് ഭരിക്കാന്‍ നോക്കേണ്ട എന്ന പ്രസ്താവനയാണ് വിമര്‍ശിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെയെഥാര്‍ത്ഥ മുഖം പുറത്തുവന്നെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപിയ്ക്കും ആംആദ്മി പാര്‍ട്ടിയ്ക്കും പുറമെ ശിവസേനയും ബിഹാര്‍ മുഖ്യമന്ത്രി നിനീഷ് കുമാറും ചന്നിക്കെതിരെ രംഗത്ത് വന്നു. എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണ് ചന്നി ഇതിനോട് പ്രതികരിച്ചത്. 

'യുപിയിലും ബിഹാറിലും ഡല്‍ഹിയിലുമുള്ള ഭയ്യമാര്‍ ഇവിടെ വന്ന് ഭരിക്കാന്‍ ശ്രമിക്കേണ്ട'. പ്രിയങ്കാ ഗാന്ധിയെ തൊട്ടടുത്തിരുത്തി ചന്നി നടത്തിയ ഈ പരാമര്‍ശമാണ് പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്തെ പ്രധാന ചര്‍ച്ച. ഭിന്നിപ്പിച്ച് ഭരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. രാഹുല്‍ ഗാന്ധിയും ചന്നിയും യുപിയിലെ ജനങ്ങളെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു. യുപിക്കെതിരായ പരാമര്‍ശം കേട്ട് പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിച്ചുവെന്നും യുപിയിലെ ജനങ്ങളെ ഗുണ്ടകളെന്ന് വിളിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സമാജ്വാദി പാര്‍ട്ടി പ്രചാരണത്തിനെത്തിച്ചെന്നും അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. അപമാനകരമായ പ്രസ്താവനയെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബിന്റെ മുന്നോട്ടുപോക്കിന് ബിഹാറികള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഛന്നിക്ക് ബോധ്യമുണ്ടോയെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദിച്ചു.

ചന്നിയുടെ പ്രസ്താവനയെ കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശമായിക്കൂടി വിലയിരുത്തിയ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി അവരും ഇന്ത്യക്കാരാണ് എന്ന് ട്വീറ്റ് ചെയ്തു. ചന്നിക്ക് വിവരമില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്.

പ്രസ്താവന വിവാദമായതോടെ ചന്നി വിശദീകരണവുമായി രംഗത്ത് വന്നു. ആംആദ്മി പാര്‍ട്ടിയെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആ വാക്കുകളെന്ന് ചന്നി പറഞ്ഞു. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ദ് മന്നിനെതിരെയും ചന്നി സംസാരിച്ചു. മന്‍ മദ്യപാനിയും വിദ്യാഭ്യാസമില്ലാത്തയാളുമാണെന്നാണ് ഛന്നി പറഞ്ഞത്.

Content Highlights: